രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ഏപ്രില്‍- ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ വീണ്ടും പറന്ന് തുടങ്ങും 

രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ഏപ്രില്‍- ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ വീണ്ടും പറന്ന് തുടങ്ങും 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ ഏപ്രില്‍- ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ ആരംഭിച്ചേക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നിന്നുള്ള മിക്ക അന്താരാഷ്ട്ര വിമാനം സര്‍വീസുകളും മാസങ്ങളായി നിര്‍ത്തി വച്ചിരിക്കുകയാണ്. പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്താകമാനം മൂന്ന് നാല് മാസത്തിനുള്ള ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും. അതിനാല്‍ ഏപ്രില്‍- ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ വിമാന സര്‍വീസുകള്‍ മുഴുവന്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറയുന്നു. മറ്റ് രാജ്യങ്ങളിലെ നിലവിലെ കോവിഡ് സാഹചര്യം കൂടി ഇക്കാര്യത്തില്‍ പരിഗണിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

അതിനിടെ രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഫെബ്രുവരി 28 വരെ നീട്ടാന്‍ ഡിജിസിഎ തീരുമാനിരുന്നു. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടാന്‍ തീരുമാനിച്ചത്.

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഈ വിലക്കാണ് തുടര്‍ച്ചയായി നീട്ടിയത്. അതിനിടെ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് ദൗത്യം ആരംഭിച്ചിരുന്നു. മെയ് മുതല്‍ ലക്ഷക്കണക്കിന് ആളുകളെയാണ് ഈ ദൗത്യത്തിന്റെ ഭാഗമായി തിരികെ എത്തിച്ചത്. 

ജൂണിലെ സര്‍ക്കുലറില്‍ ഭേദഗതി വരുത്തിയാണ് ഡിജിസിഎ പുതിയത് പുറത്തിറക്കിയത്. ഈസമയത്ത് കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎയുടെ മുന്‍കൂട്ടിയുള്ള അനുമതിയുള്ള സര്‍വീസുകള്‍ക്കും നിരോധനം ബാധകമല്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

നിലവില്‍ വിമാന സര്‍വീസുമായി ബന്ധപ്പെട്ട് 24 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ധാരണയുണ്ട്. അമേരിക്ക, യുകെ, യുഎഐ തുടങ്ങിയ രാജ്യങ്ങളുമായാണ് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്താന്‍ ധാരണയുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com