ചണ്ഡീഗഢ്: കർഷക സമരം തുടങ്ങിയതിന് ശേഷം പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വൻ തോതിൽ ആയുധങ്ങൾ കടത്തുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. സമരം തുടങ്ങിയ ശേഷം ആയുധ, മയക്കുമരുന്ന് കടത്ത് വർധിച്ചതായും പഞ്ചാബിൽ അസ്വസ്തതകളുണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും അമരീന്ദർ സിങ് ആവശ്യപ്പെട്ടു.
ഡ്രോണുകൾ വഴിയാണ് പാകിസ്ഥാൻ പഞ്ചാബിലേക്ക് ആയുധം കടത്തുന്നത്. കർഷക സമരം ആരംഭിച്ചതിന് ശേഷം ഡ്രോൺ വഴിയുള്ള വിതരണം വർധിച്ചു. പണം, ഹെറോയിൻ എന്നിവയും പാകിസ്ഥാൻ ഇന്ത്യയിലേക്ക് കടത്തുന്നുണ്ട്.
കഴിഞ്ഞ നവംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പഞ്ചാബിൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള പാക് ശ്രമത്തെക്കുറിച്ചുള്ള ആശങ്കകകൾ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നുവെന്നും അമരീന്ദർ വ്യക്തമാക്കി. അസ്വസ്തതകൾ നിറഞ്ഞ പഞ്ചാബാണ് പാകിസ്ഥാൻ നയത്തിന് അനുയോജ്യം. ഇതിനായി സംസ്ഥാനത്ത് സ്ലീപ്പർ സെല്ലുകളുണ്ടെന്നും അവർക്ക് സജീവമാകാൻ സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചൈനയും പാകിസ്ഥാനും ഇന്ത്യയ്‌ക്കെതിരായി ഒന്നിച്ച് പ്രവർത്തിക്കും. കാർഷിക നിയമങ്ങളിൽ ആശങ്കപ്പെടുന്ന കർഷകരുള്ള പ്രദേശത്തു നിന്നാണ് രാജ്യത്തെ 20 ശതമാനത്തോളം സൈനികരും. അതിനാൽ സൈനികരുടെ മനോവീര്യം തകരാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ