'അസ്ഥിമരണം'; മറ്റൊരു കോവിഡാനന്തര ഗുരുതര രോഗം; ആശങ്ക, ലക്ഷണങ്ങളും കാരണവും ഇങ്ങനെ

ബ്ലാക്ക് ഫംഗസ് ഉള്‍പ്പെടെ കോവിഡാനന്തര വിവിധ രോഗങ്ങളുടെ ആശങ്ക തുടരവേ, കോവിഡ് വന്നവര്‍ക്കിടയില്‍ മറ്റൊരു ഗുരുതര രോഗവും കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ബ്ലാക്ക് ഫംഗസ് ഉള്‍പ്പെടെ കോവിഡാനന്തര വിവിധ രോഗങ്ങളുടെ ആശങ്ക തുടരവേ, കോവിഡ് വന്നവര്‍ക്കിടയില്‍ മറ്റൊരു ഗുരുതര രോഗവും കണ്ടെത്തി. അസ്ഥികോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗമാണ് മുംബൈയില്‍ കണ്ടെത്തിയത്. മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും മാസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമോ എന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍.

കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. മരണസാധ്യത കൂടുതലാണ് എന്നതാണ് ബ്ലാക്ക് ഫംഗസ് രോഗത്തെ ഭയക്കാന്‍ മുഖ്യകാരണം. ഇതിന് പിന്നാലെയാണ് ആഴ്ചകള്‍ക്ക് ഇപ്പുറം മറ്റൊരു ഗുരുതരരോഗം കോവിഡ് വന്നവര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവാസ്‌കുലര്‍ നെക്രോസിസ് എന്ന അസ്ഥികോശങ്ങള്‍ നശിക്കുന്ന രോഗാവസ്ഥയാണ് മൂന്ന് രോഗികളില്‍ കണ്ടെത്തിയത്.

ബ്ലാക്ക് ഫംഗസ് പോലെ സ്റ്റിറോയിഡ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ രോഗം വരാന്‍് സാധ്യത കൂടുതലാണ്. കോവിഡ് ചികിത്സയ്ക്ക് സ്റ്റിറോയിഡ് ഉപയോഗിക്കുന്നുണ്ട്. കോവിഡ് ഭേദമായി രണ്ടുമാസത്തിന് ശേഷം അവാസ്‌കുലര്‍ നെക്രോസിസ് ബാധിച്ച 40കാരന്‍ ചികിത്സ തേടി എത്തിയതായി ഹിന്ദുജ ആശുപത്രി അറിയിച്ചു. തുടയെല്ലില്‍ കടുത്ത വേദനയുമായാണ് ചികിത്സ തേടിയെത്തിയത്. ലക്ഷണങ്ങള്‍ വച്ച് രോഗം ഇതാണ് എന്ന് തിരിച്ചറിയുകായയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സ്റ്റിറോയിഡ് ഉപയോഗിച്ചവരില്‍ ആറുമുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഈ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തിയാല്‍ എളുപ്പം അസുഖം ഭേദമാക്കാന്‍ സാധിക്കും. അങ്ങനെയങ്കില്‍ ശസ്ത്രക്രിയ ഒഴിവാക്കാം. അസ്ഥികളിലേക്ക് താത്കാലികമായോ പൂര്‍ണമായോ  രക്തയോട്ടം നിലയ്ക്കുന്നതാണ് അവസ്ഥ.അസ്ഥികോശങ്ങള്‍ നശിക്കുന്നതോടെ അസ്ഥികളുടെ പ്രവര്‍ത്തനം നിലയ്ക്കാം. സന്ധികളെയും ഇത് ബാധിക്കാം.സന്ധിവേദനയാണ് ഇതിന്റെ മുഖ്യലക്ഷണം. സ്റ്റിറോയിഡുകളുടെ ദീര്‍ഘകാലമായ ഉപയോഗത്തിന് പുറമേ പരിക്ക്, പൊട്ടല്‍, രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കല്‍ എന്നി കാരണങ്ങള്‍ കൊണ്ടും അവാസ്‌കുലര്‍ നെക്രോസിസ് സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com