മോഷ്ടിക്കാന്‍ എത്തിയതെന്ന് സംശയം, ഫാംഹൗസ് ഉടമയുടെ അടി കൊണ്ട് അവശനായി വീണു; പട്ടികള്‍ കൂട്ടത്തോടെ ആക്രമിച്ചു, 16കാരന്‍ പട്ടാപ്പകല്‍ റോഡില്‍ കിടന്ന് മരിച്ചു

രാജ്യതലസ്ഥാനത്ത് ഫാംഹൗസ് ഉടമയുടെ അടി കൊണ്ട് അവശനായ 16കാരനെ പട്ടികള്‍ കൂട്ടത്തോടെ ആക്രമിച്ച് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഫാംഹൗസ് ഉടമയുടെ അടി കൊണ്ട് അവശനായ 16കാരനെ പട്ടികള്‍ കൂട്ടത്തോടെ ആക്രമിച്ച് കൊന്നു. ഫാം ഹൗസില്‍ പ്രവേശിച്ച 16കാരന്‍ മോഷ്ടിക്കാന്‍ എത്തിയതാണ് എന്ന് സംശയിച്ചാണ് ഫാംഹൗസ് ഉടമ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായി റോഡില്‍ വീണ 16കാരനെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ദക്ഷിണപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഡ്രൈവറുടെ മകനായ സന്ദീപ് മഹാതോയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സന്ദീപ് രണ്ടു കൂട്ടുകാര്‍ക്കൊപ്പമാണ് ഫാംഹൗസില്‍ എത്തിയത്. ഇവര്‍ മോഷ്ടാക്കളാണ് എന്ന് സംശയിച്ച് ഫാംഹൗസിലെ സെക്യൂരിറ്റിക്കാരന്‍ ഫാംഹൗസ് ഉടമയെ വിവരം അറിയിക്കുകയായിരുന്നു.

ഫാംഹൗസ് ഉടമ സന്ദീപിനെ പിടികൂടി. മറ്റു രണ്ടു കൂട്ടുകാര്‍ രക്ഷപ്പെട്ടു. വടി ഉപയോഗിച്ച് സന്ദീപിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു. മര്‍ദ്ദത്തിനിടെ തലയ്ക്ക് അടിയേറ്റ 16കാരന്‍ ഫാംഹൗസ് ഉടമയില്‍ നിന്ന് രക്ഷപ്പെട്ടു പുറത്തേയ്ക്ക് ഓടി. എന്നാല്‍ അടികൊണ്ട് അവശനായ സന്ദീപ് റോഡില്‍ വീണു. അതിനിടെ, തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കൗമാരക്കാരനെ ആക്രമിക്കുകയായിരുന്നു. മണിക്കൂറുകളോളം ആരുടെയും സഹായം കിട്ടാതെ സന്ദീപ് റോഡില്‍ കിടന്നതായി പൊലീസ് പറയുന്നു. 

വഴിയാത്രക്കാരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടതായുള്ള വിവരം പൊലീസിനെ വിളിച്ചറിയിക്കുന്നത്. സംഭവത്തില്‍ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. ഒളിവില്‍ പോയ ഫാംഹൗസ് ഉടമയ്ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com