ബംഗളൂരു: നടക്കുന്നതിനിടെ തോളിൽ കൈയിടാൻ ശ്രമിച്ച പ്രവർത്തകന്റെ കരണത്ത് പരസ്യമായി അടിച്ച് കർണാടക പിസിസി ആധ്യക്ഷൻ ഡികെ ശിവകുമാർ. ഇതിന്റെ വീഡിയോ വ്യപകമായാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മാണ്ഡ്യയിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. മുൻ മന്ത്രി ജി മഡേഗൗഡയെ സന്ദർശിക്കുന്നതിന് മാണ്ഡ്യയിൽ എത്തിയതായിരുന്നു ശിവകുമാർ. പ്രവർത്തകർക്കൊപ്പം നടന്നു പോകുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരാൾ തോളിൽ കൈയിടാൻ ശ്രമിച്ചതാണ് ശിവകുമാറിനെ പ്രകോപിപ്പിച്ചത്. കൈ തട്ടിമാറ്റുകയും പ്രവർത്തകന്റെ കരണത്തടിക്കുന്നതും വീഡിയോയിൽ കാണാം.
മാധ്യമ പ്രവർത്തകർ അടക്കമുള്ളവരുടെ മുന്നിൽ വെച്ചായിരുന്നു സംഭവം. ദൃശ്യങ്ങൾ പകർത്തി എന്നറിഞ്ഞ ശിവകുമാർ അവ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കാത്തതിനാലാണ് താൻ അത്തരത്തിൽ പ്രതികരിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
സംഭവത്തെ വിമർശിച്ച് ബിജെപി നേതാവ് സിടി രവി രംഗത്തെത്തി. ബെംഗളൂരുവിലെ ഗുണ്ടയായ കോട്‌വാൾ രാമചന്ദ്രയുടെ പഴയ ശിഷ്യനായ ശിവകുമാർ എങ്ങനെയാണ് പാർട്ടി പ്രവർത്തകരോട് ഇടപെടുന്നതെന്ന് ഈ സംഭവത്തിലൂടെ വ്യക്തമാണെന്ന് രവി പറഞ്ഞു. ശിവകുമാറിന് അക്രമം കാണിക്കാനുള്ള അനുമതി ആരാണ് നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ