അഹമ്മദാബാദ്: ഗുജറാത്തിൽ തുണി ഫാക്ടറി തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചത് യുവതിയാണെന്ന് കണ്ടെത്തി. ഗാന്ധിധാം ഗണേശ്‌നഗർ സ്വദേശി മായാബെൻ പർമാർ (24) ആണ് ജോലി ചെയ്യുന്ന ഫാക്ടറി കത്തിക്കാൻ ശ്രമിച്ചത്. ജൂലൈ അഞ്ചിനായിരുന്നു ഫാക്ടറിക്ക് തീ പിടിച്ചത്.
കാമുകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് യുവതി ഫാക്ടറി കത്തിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ജൂലായ് അഞ്ചിന് വൈകിട്ടാണ് കാനം ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്.
ഫാക്ടറിക്കുള്ളിൽ തുണികൾ കൊണ്ടുപോകുന്ന ഉന്തുവണ്ടിക്കാണ് തീപിടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ജീവനക്കാർ തീയണക്കുകയും വലിയ അപകടം ഒഴിവാക്കുകയുമായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ജീവനക്കാരിയായ മായാബെൻ ആണ് ലൈറ്റർ ഉപയോഗിച്ച് ഉന്തുവണ്ടിയിലെ തുണികൾക്ക് തീയിട്ടതെന്ന് കണ്ടെത്തി. ഇവരെ കമ്പനി അധികൃതർ ചോദ്യം ചെയ്തതോടെയാണ് പ്രതികാരത്തിന്റെ കഥ പുറത്തറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഫാക്ടറിയിലെ ജീവനക്കാരനായ വിനോദുമായി യുവതി പ്രണയത്തിലായിരുന്നു. അടുത്തിടെ കമ്പനി അധികൃതർ വിനോദിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇതിന്റെ പ്രതികാരമായിട്ടാണ് ഫാക്ടറി കത്തിക്കാൻ ശ്രമിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. കമ്പനി ജനറൽ മാനേജറുടെ പരാതിയിൽ യുവതിക്കെതിരേ വിവിധ വകുപ്പുകൾപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ