ബംഗളൂരു: ജാതി മാറി വിവാഹം കഴിച്ച ദമ്പതികൾക്ക് 28 വർഷങ്ങൾക്ക് ശേഷം മർദ്ദനം. ഭർത്താവിന്റെ ബന്ധുക്കൾ തന്നെയാണ് ദമ്പതികളെ ക്രൂരമായി മർദ്ദിച്ചത്. കർണാടകയിൽ ബംഗളൂരുവിന് സമീപം റോൺ താലൂക്കിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾ പരാതി നൽകി.
പട്ടിക വർഗ വിഭാഗമായ വാത്മീകി വിഭാഗത്തിൽപ്പെട്ട യുവതിയെ 28 വർഷങ്ങൾക്കു മുമ്പാണ് മേൽ ജാതിക്കാരനായ യുവാവ് വിവാഹം ചെയ്തത്. ഇതിന്റെ പേരിൽ വരന്റെ ബന്ധുക്കൾക്ക് ഇവരോട് പകയുണ്ടായിരുന്നു. ഇക്കാരണത്താലാണ് വീട്ടിലെത്തി ഇരുവരേയും ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
വ്യാഴാഴ്ച വൈകീട്ട് ദമ്പതികളുടെ വീട്ടിലെത്തിയ പ്രതികൾ പ്രശ്‌നമുണ്ടാക്കുകയും ഇരുവരേയും ആക്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച അയൽക്കാരിയേയും പ്രതികൾ ആക്രമിച്ചു. മഴു കൊണ്ടാണ് ദമ്പതികളെ പ്രതികൾ ആക്രമിച്ചത്.
ആക്രമിക്കാനെത്തിയവർ വീടിന് തീവയ്ക്കാൻ ശ്രമിച്ചതായും ദമ്പതികളുടെ പരാതിയിൽ പറയുന്നു. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമമനുസരിച്ച് പ്രതികൾക്കെതിരെ കേസെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ