ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 19 ന് ആരംഭിക്കും. ഓഗസ്റ്റ് 13 വരെയാണ് സമ്മേളനം. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെയാകും സഭകൾ സമ്മേളിക്കുകയെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എംപിമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കുകയുള്ളൂ. വാക്‌സിന്‍ എടുക്കാത്തവര്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്നും ലോക്‌സഭാ സ്പീക്കര്‍ അഭ്യര്‍ഥിച്ചു.
നിലവില്‍ പാർലമെന്റിലെ ഭൂരിഭാഗം എംപിമാരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 540-ല്‍ 444 ലോക്‌സഭാംഗങ്ങളും 232-ല്‍ 218 രാജ്യസഭാംഗങ്ങളും വാക്‌സിന്റെ ഇരുഡോസും എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് ബാധിച്ചതിനാല്‍ ചില എംപിമാര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല. കോവിഡിനെ തുടര്‍ന്ന് ബജറ്റ് സമ്മേളനവും അതിനുമുമ്പുള്ള രണ്ട് സമ്മേളനങ്ങളും വെട്ടിച്ചുരുക്കിയിരുന്നു. കഴിഞ്ഞകൊല്ലം വര്‍ഷകാല സമ്മേളനം ചേര്‍ന്നത് സെപ്റ്റംബര്‍ മാസത്തിലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ