ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മുതല്‍ റഷ്യന്‍ കോവിഡ് വാക്‌സിനായ സ്പുട്‌നിക് ഇന്ത്യയിലെ പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉല്‍പ്പാദിപ്പിച്ച് തുടങ്ങും. പുനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിലാണ് ഉല്‍പ്പാദനം ആരംഭിക്കുക. സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സെപ്റ്റംബറില്‍ തന്നെ ആദ്യ ബാച്ച് വിതരണത്തിന് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതിവര്‍ഷം ഇന്ത്യയില്‍ 30 കോടി വാക്‌സിന്‍ ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യ കൈമാറ്റത്തിന്റെ ഭാഗമായി സെല്ലും വെക്ടര്‍ സാമ്പിളുകളും ഗമാലിയ സെന്ററില്‍ നിന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടുണ്ട്. ഇറക്കുമതിക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതോടെ, കള്‍ട്ടിവേഷന്‍ പ്രക്രിയ ആരംഭിച്ചതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.
റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനാവാല പറഞ്ഞു. വരും മാസങ്ങളില്‍ ലക്ഷകണക്കിന് ഡോസ് വാക്‌സിനുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സെപ്റ്റംബറില്‍ ട്രയല്‍ ബാച്ച് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ