ഭോപ്പാൽ: അൻപതിനായിരം രൂപയ്ക്ക് യുവതിയെ വിൽക്കാൻ ശ്രമിച്ച് ഭർത്താവ്. വിസമ്മതിച്ചതോടെ യുവതിയെ ഭർത്താവും ബന്ധുക്കളും കിണറ്റിലെറിഞ്ഞു. രാജസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്ഗഡിലെ ഗുണയിലാണ് സംഭവം. പഴയ ആചാരമായ ജഗ്ധ പ്രദയുടെ പേരിലായിരുന്നു ആക്രമണം. കിണറ്റിലെറിഞ്ഞ ലദോബായ് എന്ന യുവതിയെ ഗ്രാമത്തിലെ കാവൽക്കാരൻ രക്ഷപ്പെടുത്തുകയായിരുന്നു.
ഭാര്യയും ഭർത്താവും വഴക്കുകൂടുമ്പോൾ, ഭാര്യയെ വിൽക്കന്നതാണ് ജഗ്ധ. കുടുംബത്തിന്റെ സമ്മതത്തോടെ 50,000 രൂപക്ക് ഭാര്യ ലദോബായ്യെ വിൽക്കാൻ ശ്രമിച്ചതായി ഭർത്താവ് ഗോപാൽ ഗുർജാർ പൊലീസിനോട് സമ്മതിച്ചു. 50,000 രൂപ ഇയാൾ കൈപ്പറ്റുകയും ചെയ്തു. തുടർന്ന്, പണം നൽകിയവർക്കൊപ്പം പോകാൻ യുവതിയെ ഭർത്താവും കുടുംബവും നിർബന്ധിക്കുകയായിരുന്നു. ഇതിന് യുവതി വിസമ്മതിച്ചതോടെ കുടുംബം കിണറ്റിലെറിയുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഗ്രാമത്തിലെ കാവൽക്കാരൻ സ്ഥലത്തെത്തുകയും ഗ്രാമവാസികളുടെ സഹായത്തോടെ യുവതിയെ കരയ്ക്ക് കയറ്റുകയുമായിരുന്നു.
വീട്ടിൽ മൂന്നുപേർ വന്നിരുന്നതായും ഞായറാഴ്ച ഗോപാൽ ഗുർജാറുമായി കരാർ ഉറപ്പിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു. തുടർന്ന് അവർക്കൊപ്പം പോകാൻ താൻ വിസമ്മതിച്ചു. അടുത്തദിവസം, തിങ്കളാഴ്ച രാവിലെയും അവർക്കൊപ്പം പോകാൻ തന്നെ നിർബന്ധിച്ചു. തുടർന്ന് ഭർതൃമാതാവ് രമതി ബായ്യും ഭർത്താവ് ഗോപാലും തന്നെ തൊട്ടടുത്ത കിണറ്റിലെറിയുകയായിരുന്നു. തുടർന്ന് കാവൽക്കാരനെത്തി തന്നെ രക്ഷപ്പെടുത്തി -യുവതി പറഞ്ഞു.
സംഭവം അറിഞ്ഞതോടെ യുവതിയുടെ പിതാവ് നാരായൻ ഗുർജാർ മകളുടെ അടുത്തെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസെത്തിയതോടെ യുവതിയെ വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ