എന്തിനാണ് ധൃതി?, പരീക്ഷണം ഇല്ലാതെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ആപത്ത്: ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ് 

ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് ആപത്തെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് ആപത്തെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ധൃതിയുടെ ആവശ്യമില്ല. കുട്ടികളിലുള്ള വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാനും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.

കുട്ടികളില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കാണ് കാര്യമായി വൈറസ് ബാധയേല്‍ക്കാന്‍ പോകുന്നത് എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി. കുട്ടികളിലുള്ള കോവിഡ് വാക്‌സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വാക്‌സിന് വിദഗ്ധ സമിതി അനുമതി നല്‍കിയ ശേഷം കുട്ടികളില്‍ വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് നയത്തിന് രൂപം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ ധരിപ്പിച്ചു. അതിനിടെയാണ് ഡല്‍ഹി ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്.

ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ആപത്ത് ക്ഷണിച്ചു വരുത്തും. വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കണം. പരീക്ഷണം ഇല്ലാതെ കുട്ടികളില്‍ വാക്‌സിന്‍ കുത്തിവെച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും ഡല്‍ഹി ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

പരീക്ഷണം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ കുട്ടികള്‍ക്കിടയില്‍ വാക്‌സിന്‍ വിതരണം തുടരണം. ഇതിനായി രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ്ങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു. കേസ് സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com