ന്യൂഡൽഹി: 2021-22 വർഷത്തേക്കുള്ള ബിരുദ പ്രവേശന നടപടികൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കണമെന്ന് യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻറെ നിർദേശം. ഒക്ടോബർ ഒന്നിന് പുതിയ അധ്യയന വർഷം ആരംഭിക്കണമെന്നാണ് യുജിസിയുടെ മാർഗ്ഗനിർദേശങ്ങളിൽ അറിയിച്ചിട്ടുള്ളത്.
2020-21 വർഷത്തെ അവസാന സെമസ്റ്റർ/ വർഷ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിർബന്ധമായും നടത്തണമെന്നും കമ്മീഷൻ വ്യക്തമാക്കി. ഓഫ് ലൈനായോ ഓൺലൈനായോ, ഓൺലൈനും ഓഫ് ലൈനുമായോ ആഗസ്റ്റ് 31ന് മുമ്പ് നിർബന്ധമായും നടത്തണം. അതേസമയം, ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്ക് പരീക്ഷകളുണ്ടായിരിക്കില്ല. വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒന്നാംവർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തേണ്ട അവസാന തീയതി ഒക്ടോബർ 31 ആണ്. അടിസ്ഥാന യോഗ്യത പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ഡിസംബർ 31വരെ സമർപ്പിക്കാം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ജൂലൈ 31നകം പ്രസീദ്ധീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്. ഫലപ്രഖ്യാപനത്തിൽ മാറ്റമുണ്ടായാൽ ഒക്ടോബർ 18ന് അധ്യയന വർഷം ആരംഭിക്കുന്ന തരത്തിൽ ക്രമീകരണം നടത്താനാണ് യു ജി സി സെക്രട്ടറി രജനീഷ് ജെയിൻ വൈസ് ചാൻസലർമാർക്കും കോളജ് പ്രിൻസിപ്പൽമാർക്കും അയച്ച കത്തിൽ പറയുന്നത്. ഓൺലൈനായോ ഓഫ്ലൈനായോ രണ്ടും കൂടിയോ ക്ലാസ് ആരംഭിക്കാം. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളുടെ ഫലമടക്കം വന്നശേഷം മാത്രമേ ബിരുദ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നുള്ളു എന്ന കാര്യം ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ