രണ്ടാം തരംഗത്തിനു കാരണം ഡെല്‍റ്റ; 80 ശതമാനത്തെയും ബാധിച്ചത് പുതിയ വകഭേദം

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും രോഗസ്ഥിരീകരണ നിരക്കു താഴെ നില്‍ക്കുന്നതിനു കാരണം ഡെല്‍റ്റ
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി:  കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് എണ്‍പതു ശതമാനത്തിലേറെയും പേരെ ബാധിച്ചത് ഡെല്‍റ്റ വകഭേദമാണെന്ന് കോവിഡ് ജെനോമിക് കണ്‍സോര്‍ഷ്യം മേധാവി ഡോ. എന്‍കെ അറോറ. കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയൊരു വകഭേദമുണ്ടായാല്‍ ഇനിയും രോഗികളുടെ എണ്ണം ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.

ആല്‍ഫ വേരിയന്റിനേക്കാള്‍ 40 മുതല്‍ 60 ശതമാനം വരെ വ്യാപന ശേഷി ഡെല്‍റ്റയ്ക്കു കൂടുതലുണ്ടെന്ന് ഡോ. അറോറ പറഞ്ഞു. ബ്രിട്ടണ്‍, അമേരിക്ക, സിംഗപ്പൂര്‍ അടക്കം എണ്‍പതിലേറെ രാജ്യങ്ങളില്‍ ഇതിനകം ഡെല്‍റ്റ എത്തിക്കഴിഞ്ഞു. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഭേദിക്കാനുള്ള ഇതിന്റെ കഴിവ് വലുതാണ്.

ഡെല്‍റ്റ പ്ലസ് കേസുകള്‍ പതിനൊന്നു സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. അതിന്റെ വ്യാപന ശേഷിയും മറ്റു സവിശേഷതകളും പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയിലാണ് ഡെല്‍റ്റ വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. രാജ്യത്ത് രണ്ടാം തരംഗമുണ്ടാക്കുന്നതിന് അതാണ് പ്രധാന കാരണമായത്. എണ്‍പതു ശതമാനത്തിലേറെ പേരെ ബാധിച്ചത് ഡെല്‍റ്റ  വകഭേദമാണ്- ഡോ. അറോറ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ പിന്നീട് പടിഞ്ഞാറന്‍, വടക്കന്‍ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. വ്യാപന ശേഷി കൂടുതല്‍ ഉണ്ടെങ്കിലും ഡെല്‍റ്റയുടെ തീവ്രത കൂടുതലാണെന്നു പറയാനാവില്ല. രാജ്യത്ത് രണ്ടാം തരംഗത്തിലെ മരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആദ്യ തരംഗത്തിലേതുപോലെ തന്നെയായിരുന്നുവെന്ന് ഡോ. അറോറ പറഞ്ഞു. 

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും രോഗസ്ഥിരീകരണ നിരക്കു താഴെ നില്‍ക്കുന്നതിനു കാരണം ഡെല്‍റ്റ വകഭേദമാവാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com