'ചാണകത്തിനും ഗോമൂത്രത്തിനും ഔഷധഗുണമില്ല'; രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ച 37കാരനെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടച്ച മണിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ലിച്ചോമ്പം  എറെന്‍ഡ്രോയെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉ
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടച്ച മണിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ലിച്ചോമ്പം  എറെന്‍ഡ്രോയെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. പശുവിന്റെ ചാണകത്തിനും ഗോമൂത്രത്തിനും ഔഷധ ഗുണമില്ലെന്ന പോസ്റ്റിലെ പരാമര്‍ശമാണ് ദേശീയ സുരക്ഷാനിയമം അനുസരിച്ച് 37കാരനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ലിച്ചോമ്പം  എറെന്‍ഡ്രോയുടെ അച്ഛന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. തുടര്‍ച്ചയായി തടങ്കലില്‍ വെയ്ക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന് എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ലിച്ചോമ്പം എറെന്‍ഡ്രോയെ ഉടന്‍ വിട്ടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇന്ന് വൈകീട്ട് അഞ്ചുമണിക്കകം 37കാരനെ ജയില്‍ മോചിതനാക്കണം. വ്യക്തിഗത ബോണ്ട് തുകയായ ആയിരം രൂപയിന്മേല്‍ യുവാവിനെ ജയില്‍ മോചിതനാക്കാനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും എം ആര്‍ ഷായും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.

മെയിലാണ് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ലിച്ചോമ്പം  എറെന്‍ഡ്രോയെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ സമയം വേണമെന്നും അതിനാല്‍ ഹര്‍ജി നാളെത്തേക്ക് മാറ്റിവെയ്ക്കണമെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഉടന്‍ തന്നെ 37കാരനെ വിട്ടയ്ക്കണമെന്നാണ്‌ കോടതി നിര്‍ദേശിച്ചത്.

ബിജെപി നേതാവായിരുന്ന സൈഖോം ടിക്കേന്ദ്ര സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനൊപ്പം ലിച്ചോമ്പം  എറെന്‍ഡ്രോയെയും അറസ്റ്റ് ചെയ്തത്. ലിച്ചോമ്പം എറെന്‍ഡ്രോയുടെ പരാമര്‍ശം കുറ്റകരമാണ് എന്ന് ചൂണ്ടിക്കാട്ടി മണിപ്പൂര്‍ ബിജെപി നേതൃത്വമാണ് പൊലീസില്‍ പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com