ബിരുദവിദ്യാര്‍ഥികള്‍ക്കായി ഉണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍; ഞെട്ടി സര്‍വകലാശാല അധികൃതര്‍; പരാതി

ഇത് സംബന്ധിച്ച് സര്‍വകലശാല അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ലക്‌നൗ സര്‍വകലാശാലയിലെ ബിരുദവിദ്യാര്‍ഥികള്‍ക്കായി ഉണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങളും മോശം പരാമര്‍ശങ്ങളും പ്രത്യക്ഷപ്പെട്ടതോടെ കുട്ടികള്‍ ഗ്രൂപ്പില്‍ നിന്നും പിന്‍വാങ്ങി. ഇത് സംബന്ധിച്ച് സര്‍വകലശാല അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഗ്രൂപ്പില്‍  അശ്ലീല പരാമര്‍ശം നടത്തിയ ആളെ ഇതുവരെ കണ്ടെത്തിയിട്ടില്ല

വിദ്യാര്‍ഥികളുടെ പഠനത്തിനായി അധ്യാപകരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്ലാസിലെ ഒരു പെണ്‍കുട്ടിയാണ് വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ശനിയാഴ്ച രാത്രിയാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീലചിത്രങ്ങളും മോശം പരാമര്‍ശങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. 170 വിദ്യാര്‍ഥികള്‍ ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു.

അശ്ലീല ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ഗ്രൂപ്പില്‍ നിന്നും നിരവധി വിദ്യാര്‍ഥികള്‍ പുറത്തുകടന്നു. പിന്നീട് വീണ്ടും ജോയിന്‍ ചെയ്യുകയായിരുന്നു. ക്ലാസിലെ ഒരാണ്‍ കുട്ടി തന്നെയാണ് അശ്ലീല ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍  പോസ്റ്റ് ചെയ്തതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എന്നാല്‍ ഈ ആരോപണം വിദ്യാര്‍ഥി നിഷേധിച്ചു. രാത്രി 12 മണിയോടെയാണ് അശ്ലീല ചിത്രം ഇയാള്‍  പോസ്റ്റ് ചെയ്തത്. ക്ലാസിലെ പെണ്‍കുട്ടിള്‍ക്കും അധ്യാപകര്‍ക്കുമെതിരെ വളരെ മോശം പരാമര്‍ശം നടത്തിയതായും സഹപാഠികള്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം അധികൃതര്‍ക്ക് പരാതി നല്‍കി. അതിന് ശേഷവും ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതായും വിദ്യാര്‍ഥികള്‍ പറയുന്നു. പിന്നീട് ഈ വിദ്യാര്‍ഥി ഗ്രൂപ്പില്‍ നിന്ന് പുറത്ത് കടക്കുകയും മറ്റൊരു നമ്പര്‍ ഉപയോഗിച്ച് ഗ്രൂപ്പില്‍ ചേര്‍ന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു. യൂണിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാതെ വന്നപ്പോള്‍ പകുതിയലധികം പേരും ഗ്രൂപ്പില്‍ നിന്നും പുറത്തുപോയതോടെയാണ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്.

അശ്ലീലദൃശ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും വിദ്യാര്‍ഥിയുടെ പേരും കോണ്‍ടാക്റ്റ് നമ്പറും പൊലീസിന് നല്‍കിയതായി അധ്യാപകര്‍ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് പഠനസൗകര്യത്തിനായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുതുങ്ങിയത്. എന്നാല്‍ ഇത്തരം ക്ലാസുകളെ ദുരുപയോഗം ചെയ്യുന്നവരും നിരവധിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com