ഒരു കോടി രൂപയുടെ സ്വർണ വാൾ; തിരുപ്പതി വെങ്കിടേശ്വരന് വ്യവസായിയുടെ കാണിക്ക
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ വഴിപാടായി ഒരു കോടി രൂപ വിലമതിക്കുന്ന വാൾ സമർപ്പിച്ച് ഹൈദരാബാദിലെ വ്യവസായി ശ്രീനിവാസ പ്രസാദ്. അഞ്ച് കിലോഗ്രാം ഭാരമുള്ള വാൾ സ്വർണത്തിലും വെള്ളിയിലുമാണ് നിർമിച്ചിരിക്കുന്നത്.
രണ്ട് കിലോ സ്വർണവും മൂന്ന് കിലോ വെള്ളിയുമാണ് വാൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. കോയമ്പത്തൂരിലെ സ്വർണപ്പണിക്കാരാണ് വാൾ നിർമ്മിച്ചത്. ആറ് മാസക്കാലമെടുത്താണ് വാൾ തയ്യാറാക്കിയിരിക്കുന്നത്.
വ്യവസായിയും ഭാര്യയും ചേർന്ന് തിങ്കളാഴ്ച വാൾ ക്ഷേത്രത്തിന് കൈമാറി. തിരുമല- തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണൽ എക്‌സിക്യൂട്ടീവ് ഓഫീസർ എ വെങ്കടധർമ്മ റെഡ്ഡി വാൾ ഏറ്റുവാങ്ങി. തിരുപ്പതി വെങ്കടേശ്വര പ്രഭുവിന്റെ ഭക്തനായ വ്യവസായി കഴിഞ്ഞ വർഷം തന്നെ വാൾ സമർപ്പിക്കാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ കോവിഡ് പ്രതിസന്ധി കാരണം സാധിച്ചില്ല.
ഇതാദ്യമായല്ല ഇത്രയും വിലകൂടിയ സ്വർണ്ണ വാൾ ഒരാൾ വെങ്കിടേശ്വരന് സമർപ്പിക്കുന്നത്. 2018 ൽ തമിഴ്നാട്ടിലെ തേനിയിൽ നിന്നുള്ള പ്രശസ്ത തുണി വ്യാപാരിയായ തങ്ക ദുരൈ സമാനമായ ഒരു വാൾ സമർപ്പിച്ചിരുന്നു. ആറ് കിലോ സ്വർണം കൊണ്ട് തയ്യാറാക്കിയിയ വാളിന് ഏകദേശം 1.75 കോടി രൂപയാണ് മൂല്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ