ലഖ്‌നൗ : ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. ലഖ്‌നൗ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെന്റിലേറ്ററിലാണ് അദ്ദേഹം. യന്ത്രങ്ങളുടെ സഹായത്തിലാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ജൂലൈ നാലിന് അബോധാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാംമനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ചികിത്സ. ശനിയാഴ്ച ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില വഷളായി. ഇതേതുടർന്നാണ് സഞ്ജയ് ഗാന്ധി ആശുപത്രി ഐസിയുവിലേക്ക് മാറ്റിയത്.
ഡോ. ആർ കെ ധിമാന്റെ നേതൃത്വത്തിൽ 10 അംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് സഞ്ജയ് ഗാന്ധി ആശുപത്രിയിൽ 89 കാരനായ കല്യാൺസിങിനെ ചികിൽസിക്കുന്നത്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രാജസ്ഥാൻ മുൻ ഗവർണർ കൂടിയായ കല്യാൺ സിങിനെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവർ സന്ദർശിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ