'നീലച്ചിത്രമല്ല, വെബ് സീരീസാണ്'- കോടതിയിൽ രാജ് കുന്ദ്ര

'നീലച്ചിത്രമല്ല, വെബ് സീരീസാണ്'- കോടതിയിൽ രാജ് കുന്ദ്ര
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: വ്യവസായിയും നടി ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയ്‌ക്കെതിരായ കേസില്‍ അശ്ലീലമെന്ന ഉള്ളടക്കം ചേര്‍ത്ത പൊലീസ് നടപടി ചോദ്യം ചെയ്ത് അഭിഭാഷകന്‍. നീലച്ചിത്ര നിര്‍മാണമായിരുന്നില്ല വെബ് സീരീസാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും കുന്ദ്രയുടെ അഭിഭാഷകനായ അബാദ് പോണ്ട കോടതിയില്‍ വാദിച്ചു. 

അശ്ലീല വീഡിയോ നിര്‍മിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ്  രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയാണ് രാജ് കുന്ദ്ര. അറസ്റ്റിലേക്ക് നയിച്ച പൊലീസ് നടപടികളെയാണ് കുന്ദ്രയയുടെ അഭിഭാഷകന്‍ എതിര്‍ത്തത്. 

'ഐപിസി നിയമങ്ങൾ ഉപയോഗിച്ച് ഐടി ആക്റ്റിനെ വ്യാഖ്യാനിക്കാന്‍ കഴിയില്ല. പക്ഷേ ഇവിടെ പൊലീസ് അത് ചെയ്തു. ഐടി നിയമത്തിലെ സെക്ഷന്‍ 67 എ ലൈംഗികത പ്രകടമാക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. യഥാര്‍ത്ഥ ലൈംഗിക ബന്ധം മാത്രമേ പോൺ ആയി കണക്കാക്കൂ. ബാക്കിയുള്ളതെല്ലാം അശ്ലീല ഉള്ളടക്കമാണ്'- പോണ്ട പറഞ്ഞു.

'വെബ് സീരീസിനെയാണ് പൊലീസ് നീലച്ചിത്ര നിര്‍മാണമായി പറയുന്നത്. എന്നാല്‍ അശ്ലീലമെന്ന് അതിനെ വര്‍ഗീകരിച്ചിട്ടില്ല. രണ്ട് പേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് കാണിക്കുന്ന ഒന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇല്ല. അതിനാല്‍ യഥാര്‍ത്ഥ ലൈംഗിക ബന്ധം നടക്കാത്തതിനാല്‍ അതിനെ അശ്ലീലമെന്ന് തരംതിരിക്കാന്‍ സാധിക്കില്ല'- അഭിഭാഷകന്‍ വ്യക്തമാക്കി. 

രാജ് കുന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ശില്‍പ്പാ ഷെട്ടിയേയും പൊലീസ് ചോദ്യം ചെയ്‌തേക്കും. 

അതിനിടെ കേസില്‍ രാജ് കുന്ദ്ര മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. 'ഹോട്ട്‌ഷോട്‌സ്' എന്ന ആപ്ലിക്കേഷനിലൂടെ അശ്ലീല വീഡിയോകള്‍ സ്ട്രീം ചെയ്യുന്നതില്‍ കുന്ദ്രയ്ക്ക് മുഖ്യ പങ്കുണ്ടെന്ന് മുംബൈ പൊലീസ് ചൊവ്വാഴ്ച കോടതിയെ അറിയിച്ചു. അഴിമതിക്കേസില്‍ കുന്ദ്രയെ വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് കുന്ദ്രയടക്കം 11 പേരാണ് പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com