കുട്ടി വേണമെന്ന് ഭാര്യ കോടതിയില്‍ ; ബീജം എടുത്തതിന് പിന്നാലെ കോവിഡ് രോഗിയായ ഭര്‍ത്താവ് മരിച്ചു

ന്യുമോണിയ രൂക്ഷമായി അവയവങ്ങള്‍ തകരാറിലായതിനാല്‍ വെന്റിലേറ്ററിലായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: കുട്ടി വേണമെന്ന ഭാര്യയുടെ ആഗ്രഹത്തെ തുടര്‍ന്ന് ബീജമെടുപ്പിന് വിധേയനായ കോവിഡ് രോഗി മരിച്ചു. ഭാര്യയുടെ പരാതി പരിഗണിച്ച ഹൈക്കോടതി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. 

അസാധാരണമാം വിധം അടിയന്തരസാഹചര്യമെന്ന് വിശേഷിപ്പിച്ചാണ് കോടതി വഡോദരയിലുള്ള ആശുപത്രിക്ക് നിര്‍ദേശം നല്‍കിയത്. ഭാര്യയുടെ ആവശ്യപ്രകാരം ഭാവിയില്‍ കൃത്രിമഗര്‍ഭധാരണത്തിനായാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം ശേഖരിച്ചത്. 

ബീജം ശേഖരിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ അബോധാവസ്ഥയിലായിരുന്ന രോഗി മരിച്ചു. വഡോദര സ്‌റ്റെര്‍ലിങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 32കാരനാണ് കഴിഞ്ഞദിവസം മരിച്ചത്. ന്യുമോണിയ രൂക്ഷമായി അവയവങ്ങള്‍ തകരാറിലായതിനാല്‍ വെന്റിലേറ്ററിലായിരുന്നു.

കൃത്രിമ ഗര്‍ഭധാരണത്തിനായി ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ ആവശ്യം ആശുപത്രി അധികൃതര്‍ അംഗീകരിച്ചിരുന്നില്ല. രോഗിയുടെ അനുമതി വേണം എന്നതായിരുന്നു തടസ്സം. ഇതേത്തടുര്‍ന്ന് കുട്ടിയെ വേണമെന്നും, ഭര്‍ത്തവിന്റെ ആരോഗ്യസ്ഥിതിയും ചൂണ്ടക്കാട്ടി ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. 

കോടതി ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് ആശുപത്രിയില്‍ ബീജം ശേഖരിച്ചത്. ശേഖരിച്ച ബീജം വഡോദരയിലെ ഒരു ഐ.വി.എഫ്. ലാബില്‍ സൂക്ഷിച്ചിരിക്കയാണ്. ബീജം ശേഖരിച്ച് ആശുപത്രിയില്‍ സൂക്ഷിക്കാമെങ്കിലും തുടര്‍നടപടികള്‍ ഹര്‍ജിയുടെ അന്തിമതീര്‍പ്പിന് വിധേയമായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com