അസം- മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം, വെടിവെപ്പ് ; ആരോപണങ്ങളുതിര്‍ത്ത് മുഖ്യമന്ത്രിമാര്‍ ( വീഡിയോ )

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ ഇടപെടണമെന്ന്  മിസോറാം മുഖ്യമന്ത്രി സോറാംതാഗ്മ ആവശ്യപ്പെട്ടു
അസം-മിസോറം അതിര്‍ത്തി സംഘര്‍ഷം / വീഡിയോ ദൃശ്യം
അസം-മിസോറം അതിര്‍ത്തി സംഘര്‍ഷം / വീഡിയോ ദൃശ്യം

ഷില്ലോംഗ് : അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അസം - മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം. അതിര്‍ത്തിയില്‍ ഗ്രാമീണര്‍ പരസ്പരം വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ ഇടപെടണമെന്ന്  മിസോറാം മുഖ്യമന്ത്രി സോറാംതാഗ്മ ആവശ്യപ്പെട്ടു. 

അസമിലെ കാചര്‍- മിസോറാമിലെ കോളാസിബ് ജില്ലകളിലെ അതിര്‍ത്തി മേഖലയിലാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതേത്തുടര്‍ന്ന് നിരവധി സര്‍ക്കാര്‍ വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. 

അക്രമങ്ങളുടെ വീഡിയോ മിസോറാം മുഖ്യമന്ത്രി ട്വീറ്റു ചെയ്തു. മിസോറാമിലേക്ക് മടങ്ങുന്ന നിരപരാധികളെ ഗുണ്ടകള്‍ ആക്രമിക്കുകയാണ്. ഈ അക്രമത്തെ എങ്ങനെ ന്യായീകരിക്കാനാകും ?. ഇത് ഉടന്‍ അവസാനിപ്പിക്കേണ്ടതാണ്. അമിത് ഷാ ഉടന്‍ പ്രശ്‌നത്തില്‍ ഇടപെടണം- സോറംതാഗ്മ ആവശ്യപ്പെട്ടു. 

മിസോറാമിലെ കോലാസിബ് എസ്പി തങ്ങളുടെ പോസ്റ്റില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുകയാണ്. അതുവരെ അക്രമം തടയില്ലെന്നാണ് പറയുന്നത്. അത്തരം സാഹചര്യങ്ങളില്‍ നമുക്ക് എങ്ങനെ ഭരണം നടത്താനാകും? നിങ്ങള്‍ എത്രയും വേഗം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റില്‍ മിസോറം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. 

മിസോറാമിലെ ഐസ്വാള്‍, കോലാസിബ്, മാമിത് എന്നീ ജില്ലകളാണ് അസമിലെ കാചര്‍, ഹൈലാകന്‍ഡി, കരീംഗഞ്ച് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നത്. അതിര്‍ത്തിയിലെ 'തര്‍ക്ക' പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്. ഇരുവശത്തുമുള്ള താമസക്കാര്‍ പരസ്പരം നുഴഞ്ഞുകയറ്റം ആരോപിക്കുന്നു.

കഴിഞ്ഞ ജൂണിലും നുഴഞ്ഞുകയറ്റം ആരോപിച്ച് സംഘര്‍ഷം ഉണ്ടായിരുന്നു. അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനായി മിസോറാം സര്‍ക്കാര്‍ അടുത്തിടെ ഉപമുഖ്യമന്ത്രി താന്‍ലൂയിയുടെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിച്ചതാണ് വീണ്ടും സംഘര്‍ഷത്തിന് കാരണം. അസമിന് മേഘാലയ, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളുമായും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com