ചാരക്കേസ്: സിബിഐ നിയമാനുസൃതം അന്വേഷിക്കട്ടെയെന്ന് സുപ്രീം കോടതി

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷനിലേക്കു നീങ്ങാന്‍ സിബിഐക്കാവില്ല. അവര്‍ അന്വേഷിച്ചു വസ്തുതകള്‍ പുറത്തുകൊണ്ടുവരട്ടെ, നിയമാനുസൃതമായ അന്വേഷണം നടക്കട്ടെ
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഐസ്ആര്‍ഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയില്‍ ജസ്റ്റിസ് ഡികെ ജയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കാനാവില്ലെന്നും സിബിഐ നിയമാനുസൃതമായ അന്വേഷണം നടത്തണമെന്നും സുപ്രീം കോടതി. ഡികെ ജയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട്, കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സഞ്ജയ് ഖന്ന എന്നിവരുടെ നിരീക്ഷണം.

'റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷനിലേക്കു നീങ്ങാന്‍ സിബിഐക്കാവില്ല. അവര്‍ അന്വേഷിച്ചു വസ്തുതകള്‍ പുറത്തുകൊണ്ടുവരട്ടെ, നിയമാനുസൃതമായ അന്വേഷണം നടക്കട്ടെ''- കോടതി പറഞ്ഞു.

ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അതിനാല്‍ റിപ്പോര്‍ട്ടിന്റെ കോപ്പി പ്രതികള്‍ക്കു ലഭ്യമാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. റിപ്പോര്‍ട്ട് പ്രാഥമിക വിവരം മാത്രമാണെന്ന് കോടതി പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ നടപടിയൊന്നുമുണ്ടാവില്ലെന്ന് കോടതി വ്യക്തമാക്കി.

റിപ്പോര്‍ട്ട് പരിശോധിച്ച് വേണ്ട നടപടിയെടുക്കാനാണ് മുന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നതെന്ന് കോടതി പറഞ്ഞു. കേസെടുത്ത് അന്വേഷിക്കാന്‍ സിബിഐ തീരുമാനിച്ച സാഹചര്യത്തില്‍ പുതിയ ഉത്തരവ് ഇക്കാര്യത്തില്‍ നല്‍കേണ്ടതില്ലെന്ന് ബെഞ്ച് വിലയിരുത്തി. നിയമപരമായി ലഭിക്കേണ്ട പരിഹാരത്തിനായി പ്രതികള്‍ക്കു കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com