അതിര്‍ത്തി സംഘര്‍ഷം : അസം മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മിസോറം പൊലീസ് ; തര്‍ക്കം സുപ്രീംകോടതിയിലേക്ക്

മിസോറം അതിര്‍ത്തി ജില്ലയില്‍ വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ എത്തിയത് സംബന്ധിച്ച് എന്‍ഐഎ അന്വേഷിക്കും
ഹിമന്ത ബിശ്വ ശര്‍മ/ഫയല്‍ ചിത്രം
ഹിമന്ത ബിശ്വ ശര്‍മ/ഫയല്‍ ചിത്രം

ഐസ്വാള്‍ : അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കെതിരെ മിസോറം പൊലീസ് കേസെടുത്തു. വധശ്രമം, കയ്യേറ്റംചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഐജി അടക്കം അസമിലെ ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

അസം പൊലീസിലെ ഐജി അനുരാഗ് അഗര്‍വാള്‍, കച്ചര്‍ ഡിഐജി ദേവ്‌ജ്യോതി മുഖര്‍ജി, കച്ചര്‍ എസ്പി കാന്‍ദ്രകാന്ത് നിംബര്‍ക്കര്‍ ധോലയ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് സാഹബ് ഉദ്ദിന്‍, കച്ചര്‍ ഡപ്യൂട്ടി കമ്മിഷണര്‍ കീര്‍ത്തി ജല്ലി, കച്ചര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ സണ്ണിഡിയോ ചൗധരി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്ന് മിസോറം ഐജിപി (ഹെഡ്ക്വാര്‍ട്ടേഴ്‌സ്) ജോണ്‍ നെയ്ഹലായ അറിയിച്ചു.

ഇതുകൂടാതെ അസം പൊലീസിലെ തിരിച്ചറിയാത്ത 200 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഐജിയുടെ നേതൃത്വത്തിലുള്ള  ആയുധധാരികളായ പൊലീസ് സംഘം അതിര്‍ത്തി കടന്ന്, തങ്ങളുടെ പൊലീസ് ക്യാമ്പ് കയ്യേറിയെന്ന് മിസോറം ഐജിപി പറഞ്ഞു. മുഖ്യമന്ത്രി ഒഴികെ ബാക്കിയുള്ളവരോട് ഞായറാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിര്‍ത്തിയില്‍ തിങ്കളാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ ആറ് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലാണ് അസമിലെ കച്ചറുമായി അതിര്‍ത്തി പങ്കിടുന്ന മിസോറമിലെ കോലാസിബ് ജില്ലയിലെ വൈരെങ്‌തെ പൊലീസ് സ്‌റ്റേഷനില്‍ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസ് എടുത്തിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിക്കെതിരെ മിസോറം പൊലീസ് കേസെടുത്ത നടപടിക്കെതിരെ അസം സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരായ കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയും ആറ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസെടുത്തത്. അതിനിടെ, മിസോറം അതിര്‍ത്തി ജില്ലയില്‍ വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ എത്തിയത് സംബന്ധിച്ച് എന്‍ഐഎ അന്വേഷിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com