പുനെ: സൗജന്യമായി ബിരിയാണി വാങ്ങാൻ കോൺസ്റ്റബിളിനോട് ആവശ്യപ്പെടുന്ന പുനെ ഡിസിപിയുടെ ഓഡിയോ ക്ലിപ്പ് വൈറലായതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി. പുണെ ഡെപ്യൂട്ടി പൊലീസ് കമീഷണർ പ്രിയങ്ക നർനവാരേക്കെതിരെയാണ് ആഭ്യന്തരമന്ത്രി ദിലീപ് വാൽസെ പട്ടീൽ അന്വേഷണം പ്രഖ്യാപിച്ചത്. നഗരത്തിലെ തങ്ങളുടെ അധികാര പരിധിയിലെ ഏറ്റവും നല്ല ഹോട്ടലിൽ നിന്ന് ഭക്ഷണം സൗജന്യമായി വാങ്ങാൻ പറയുന്നതാണ് പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിലെ ഉള്ളടക്കം.
മട്ടൺ, ചിക്കൻ ബിരിയാണി, ചെമ്മീൻ റോസ്റ്റ്, ബോംബെ ഡക്സ് എന്നറിയപ്പെടുന്ന ബോംബിൽ എന്നിവ വാങ്ങാനാണ് ഫോണിലൂടെ പറയുന്നത്. ഫോൺ സംഭാഷണം ശ്രദ്ധയിൽപ്പെട്ട മന്ത്രി പൂനെ കമ്മീഷ്ണറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. കുറ്റം തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഭർത്താവിന് ഇഷ്ടമായതിനാൽ മട്ടൺ ബിരിയാണി വേണമെന്നും ചപ്പാത്തിക്കൊപ്പം കഴിക്കാൻ കുറച്ച് ചിക്കൻ കറിയുടെ ഗ്രേവിയും വാങ്ങണമെന്ന് പറയുന്നുണ്ട്. അധികം എണ്ണയില്ലാത്ത എറിവ് കുറവുള്ള നല്ല നോൺ വെജ് ഭക്ഷണം വാങ്ങണമെന്ന് പറയുന്നതും ഓഡിയോയിൽ കേൾക്കാം. ഭക്ഷണം സൗജന്യമായി ലഭിക്കില്ലെന്ന് കോൺസ്റ്റബിൾ പറയുമ്പോൾ എന്തിനാണ് ഞാൻ പണം കൊടുക്കുന്നത് വേണമെങ്കിൽ ഞാൻ അവരുടം അടുത്തുള്ള മുതിർന്ന പോലീസുകാരോട് കാര്യം പറയാം ബാക്കി അവർ നോക്കികോളും എന്നായിരുന്നു മറുപടി. അതേസമയം, ഓഡിയോ ക്ലിപ്പ് കൃത്രിമമായി നിർമിച്ചതാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ