ഹൈദരാബാദ്: റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്പുട്‌നിക് V വാക്‌സിന്റെ 30 ലക്ഷം ഡോസുകൾ ഇന്ത്യയിലെത്തി. രാജ്യത്തേക്കുള്ള കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണിത്. മൂന്നാമത്തേയും ഏറ്റവും വലുതുമായ വിഹിതമാണ് രാജ്യത്തെത്തിയത്.
ഇന്ന് പുലർച്ചെ 3.43 ഓടെ ഹൈദരാബാദ് വിമാനത്താവളത്തിലാണ് വാക്സിൻ എത്തിയത്. റഷ്യയിൽ നിന്ന് പ്രത്യേകമായി ചാർട്ടർ ചെയ്ത ആർയു–9450 വിമാനത്തിലാണ് വാക്സിൻ എത്തിച്ചത്. സ്പുട്‌നിക് V വാക്‌സിനുകൾ പ്രത്യേക രീതിയിൽ കൈകാര്യം ചെയ്യുകയും സംഭരിക്കലും ആവശ്യമാണ്. -20 ഡിഗ്രി സെൽഷ്യസിലാണ് വാക്‌സിൻ സൂക്ഷിക്കുകയെന്നാണ് അധികൃതർ പറയുന്നത്. അത്തരം സംവിധാനങ്ങൾ ഉള്ളതിനാൽ ഇന്ത്യയിലേക്കുള്ള വാക്സിൻ ഇറക്കുമതിയിൽ എയർ കാർഗോ ഹബ്ബായി പ്രവർത്തിക്കുന്ന ജിഎംആർ ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഇവയെല്ലാം എത്തുക.
സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത് ബയോടെകിന്റെ കോവാക്‌സിനും ശേഷം ഇന്ത്യയിൽ ആദ്യമായി വിതരണം ചെയ്യാൻ അനുമതി ലഭിച്ചത് സ്പുട്‌നിക് വാക്‌സിനാണ്. വാക്‌സിൻ ക്ഷാമം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വാക്‌സിനേഷൻ പദ്ധതികൾ അവതാളത്തിലായിട്ടുണ്ട്. കൂടുതൽ വാക്‌സിനുകളാവശ്യപ്പെട്ട് സംസ്ഥാനങ്ങൾ നിരന്തരം കേന്ദ്ര സർക്കാരിനെ സമീപിച്ചുകൊണ്ടിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ