ന്യൂഡൽഹി: മെയ് ഏഴ് മുതൽ രാജ്യത്ത് കോവിഡ് കേസുകളിൽ കുറവ് തുടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കാൻ ഡിസംബറാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മെയ് 28 മുതൽ പ്രതിദിനം രണ്ട് ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതൽ 69 ശതമാനത്തോളം കേസുകൾ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
കോവിഡ് കേസുകൾ കുറയുമ്പോൾ നിയന്ത്രണങ്ങൾ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാൻ പാടുള്ളൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്‌സിൻ എടുക്കുകയും ചെയ്താൽ മാത്രമേ പൂർണമായും നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പാടുള്ളൂവെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ് വ്യക്തമാക്കി.
രാജ്യത്ത് വാക്‌സിന്റെ ദർലൗഭ്യം ഇല്ലെന്നും ജൂലൈ പകുതിയോടെയോ ഓഗസ്റ്റ് ആകുമ്പോഴേക്കോ പ്രതിദിനം ഒരു കോടി ആളുകൾക്ക് നൽകാനുള്ള വാക്‌സിൻ ഡോസുകൾ ലഭ്യമാകും. ഡിസംബറോടെ മുഴുവൻ പേർക്കും വാക്‌സിൻ നൽകാൻ സാധിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും ഐസിഎംആർ മേധാവി അറിയിച്ചു.
രാജ്യത്ത് ഇതുവരെ 21.60 കോടി വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതിൽ 1.67 കോടി ഡോസ് ആരോഗ്യ പ്രവർത്തർക്കാണ് നൽകിയത്. 2.42 കോടി കോവിഡ് മുൻനിര പോരാളികൾക്ക്, 15.48 കോടി ഡോസ് 45 വയസിന് മുകളിലുള്ളവർക്ക്, 18നും 44 വയസിനും ഇടയിലുള്ളവർക്കുമായി 2.03 ഡോസ് വാക്‌സിനും വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ