''ഇതിലുണ്ടാവും, തെരഞ്ഞു കണ്ടുപിടിക്കൂ''; കുന്നുകൂട്ടിയിട്ട മൃതദേഹങ്ങളില്‍നിന്നു ബന്ധുവിനെ കണ്ടെത്താന്‍ അധികൃതര്‍, നടുക്കം

കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മോര്‍ച്ചറിയില്‍ കൂട്ടിയിട്ട ശവങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം
തേനി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നുള്ള ടെലിവിഷന്‍ ചിത്രം
തേനി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നുള്ള ടെലിവിഷന്‍ ചിത്രം

ചെന്നൈ: കോവിഡ് രോഗികളുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്ന നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. അത്തരത്തില്‍ ഒരുവാര്‍ത്തയാണ് തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗിയുടെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മോര്‍ച്ചറിയില്‍ കൂട്ടിയിട്ട ശവങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. തേനി സ്വദേശിയായ 47 കാരന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കഴിഞ്ഞ ദിവസം മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. മോര്‍ച്ചറിയിലെ ജീവനക്കാര്‍ അകത്ത് കടന്ന് മൃതദേഹം തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. മോര്‍ച്ചറിക്കകത്ത് നിരവധി മൃതദേഹങ്ങള്‍ നീല പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞു വച്ച നിലയിലാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് എങ്ങനെ തെരഞ്ഞെടുക്കുമെന്ന് ബന്ധുക്കള്‍ ചോദിച്ചെങ്കിലും അതില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പീന്നീട് ഇവര്‍ ഓരോ മൃതദേഹങ്ങളും പരിശോധിച്ച് കണ്ടെത്തുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മൂന്ന് ജീവനക്കാരാണ് സംഭവത്തിന് ഉത്തരവാദികളെന്ന് തേനി സര്‍ക്കാര്‍ ആശുപത്രി ഡീന്‍ ബാലാജി നാഥന്‍ പറഞ്ഞു. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകകയാണ്. ആശുപത്രിയിലെ മോര്‍ച്ചറിയില്‍ രണ്ട് മുറികളാണുള്ളത്. കൊവിഡ് രോഗികളുടെ മൃതദേഹം പ്രത്യേകം മാറ്റിവച്ചിരിക്കുകയാണ്. മൂന്ന് മൃതദേഹങ്ങള്‍ വയ്ക്കാനുള്ള സൗകര്യമേയുള്ളൂ. എന്നാല്‍ ചില രാത്രികളില്‍ 15 മൃതദേഹങ്ങള്‍ വരെ എത്താറുണ്ട്. ജീവനക്കാര്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാറില്ലെന്നും കണ്ടെത്തി. മൃതദേഹങ്ങള്‍ കുന്നുകൂട്ടിയിടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് വിശാലമായ സൗകര്യം ഒരുക്കുമെന്നും ഡീന്‍ ബാലാജി നാഥന്‍ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com