മുംബൈ; രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. ഒരു മാസത്തിനുള്ളിൽ അഞ്ചു രൂപയോളമാണ് പെട്രോളിനും ഡീസലിനും വില വർധിച്ചത്. എന്നാൽ സിനിമയിലെ പ്രമുഖർ ഉൾപ്പടെയിലുള്ളവർ വിഷയത്തിൽ മൗനം തുടരുകയാണ്. ഇപ്പോൾ ബോളിവുഡിലെ പ്രമുഖ താരങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. ഇന്ധനവില വര്‍ധനയ്‌ക്കെതിരേ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന ചോദ്യവുമായി അമിതാബ് ബച്ചന്‍, അനുപം ഖേര്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്ക് കത്തയച്ചു.
മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് ഭായ് ജഗ്താപാണ് കത്തയച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരേ ഈ താരങ്ങളെല്ലാം ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തെ ഇന്ധനവില വില 100 കടന്നിട്ടും എന്തുകൊണ്ടാണ് താരങ്ങള്‍ ഒന്നും മിണ്ടാതിരിക്കുന്നതെന്ന് ജഗ്താപ് ചോദിച്ചു.
2012ല്‍ ഇന്ധനവില വര്‍ധിച്ചപ്പോള്‍ അമിതാബ് ബച്ചന്‍ ട്വീറ്റ് ചെയ്തിരുന്നു. അക്കാലത്ത് പെട്രോള്‍ വില 63 രൂപയായാണ് ഉയര്‍ന്നത്. ഇന്ധന വിലവര്‍ധനവില്‍ അന്ന് പ്രതികരിച്ച ബച്ചന്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്യാത്തതെന്നും ജഗ്താപ് ചോദിച്ചു. അതുപോലെ അക്ഷയ് കുമാറും അന്നത്തെ ഇന്ധന വില വർധനവിനെതിരെ രൂക്ഷഭാഷയിലാണ് വിമർശിച്ചത്. എന്നാൽ മുംബൈയിൽ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പെട്രോളിന് 100 കടന്നിട്ടും നിശബ്ദത തുടരുന്നത് വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ