ന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ വാതിൽപ്പടി റേഷൻ വിതരണം എന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ തടഞ്ഞതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കോവിഡ് കാലത്തും പിസ വീടുകളിൽ ഡെലിവർ ചെയ്യാമെങ്കിൽ എന്തുകൊണ്ട് റേഷൻ ചെയ്തുകൂടാ എന്ന് അദ്ദേഹം ചോദിച്ചു. ഈ ആഴ്ച ആരംഭിക്കാനിരുന്ന പദ്ധതിക്ക് കേന്ദ്രം അനുമതി നൽകാഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.
"അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്ത ആളുകളെ സഹായിക്കാനാണ് ഞങ്ങൾ ഇത് ചെയ്യുന്നത്. മഹാമാരിയുടെ അവസ്ഥയിൽ കടയിൽ പോയിൽ റേഷൻ വാങ്ങാൻ മടിക്കുന്ന ആളുകൾക്ക് ഇത് സഹായമാകും. രാജ്യതലസ്ഥാനത്തെ 72 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകളെ സഹായിക്കുന്നതായിരുന്നു പദ്ധതി", കെജരിവാൾ പറഞ്ഞു.
റേഷൻ കാർഡ് ഉടമകൾ ധാന്യങ്ങളും മറ്റ് ആവശ്യങ്ങളും കേന്ദ്ര നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ വാങ്ങാൻ പദ്ധതി വഴിയൊരുക്കുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. സബ്‌സിഡികൾ സ്വീകരിക്കുന്നവർ താമസം മാറുന്ന സാഹചര്യത്തിലടക്കം പദ്ധതി നടപ്പാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നാണ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ