മുംബൈ: വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മഹാരാഷ്ട്ര എംപി നവ്നീത് കൗർ റാണയ്ക്ക് പിഴ ചുമത്തി. ബോംബെ ഹൈക്കോടതിയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള സ്വതന്ത്ര എംപിയായ ഇവർക്ക് രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയത്. സിനിമ താരം കൂടിയായ നവ്നീത് കൗർ അമരാവതിയിൽ നിന്നാണ് പാർലമെന്റിലേക്ക് വിജയിച്ചത്.
വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയ വിഷയത്തിൽ അവരുടെ എംപി സ്ഥാനം തന്നെ നഷ്ടമാകാൻ ഇടയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എന്നാൽ ഹൈക്കോടതി അക്കാര്യത്തിൽ പരാമർശമൊന്നും നടത്തിയിട്ടില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള എട്ട് വനിതാ എംപിമാരിൽ ഒരാളാണ് നവ്നീത് കൗർ റാണ. ഏഴ് ഭാഷകൾ അവർ സംസാരിക്കുന്ന നവ്നീത് കൗർ ആദ്യമായാണ് എംപിയായത്.
ശിവസേനാ നേതാവ് ആനന്ദ്‌റാവുവിനെ പരാജയപ്പെടുത്തിയാണ് നവ്നീത് പാർലമെന്റിലെത്തിയത്. മഹാരാഷ്ടാ സർക്കാരിനെതിരെ പാർലമെന്റിൽ സംസാരിച്ചാൽ തന്നെ ജയിലിൽ അടയ്ക്കുമെന്ന് ശിവസേനാ എംപി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്ന് അവർ അടുത്തിടെ ആരോപിച്ചിരുന്നു. തനിക്കു നേരെ ആസിഡ് ആക്രമണം നടത്തുമെന്ന ഭീഷണിയുണ്ടെന്നും ശിവസേനയുടെ ലെറ്റർഹെഡ്ഡിൽ ഭീഷണിക്കത്തുകൾ ലഭിച്ചെന്നും അവർ ലോക്സഭാ സ്പീക്കർക്ക് പരാതിയും നൽകിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ