'അവര്‍ സംസാരിച്ചത് ടെണ്ടുല്‍ക്കറോടാകും' ; സച്ചിനും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് റീത്ത ബഹുഗുണ ; തിരിച്ചടിച്ച് സച്ചിന്‍ പൈലറ്റ്

കോണ്‍ഗ്രസ് നേതാവും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദ കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു
റീത്ത ബഹുഗുണ ജോഷി, സച്ചിന്‍ പൈലറ്റ് / ഫയല്‍ ചിത്രം
റീത്ത ബഹുഗുണ ജോഷി, സച്ചിന്‍ പൈലറ്റ് / ഫയല്‍ ചിത്രം


ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി എംപി റീത്ത ബഹുഗുണ ജോഷി. താന്‍ സച്ചിനുമായി സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് സച്ചിന് അര്‍ഹമായ പരിഗണന നല്‍കാതെ അവഗണിക്കുകയാണെന്നും ചാനല്‍ ചര്‍ച്ചയ്ക്കിടെ റീത്ത ബഹുഗുണ ജോഷി പറഞ്ഞു. 

ഇതിന് മറുപടിയുമായി സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. 'സച്ചിനോട് സംസാരിച്ചു എന്നാണ് റീത്ത ബഹുഗുണ ജോഷി പറഞ്ഞത്. അവര്‍ സംസാരിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറിനോടായിരിക്കും. തന്നോട് സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യം ഇല്ലെന്നും' സച്ചിന്‍ പൈലറ്റ് പറഞ്ഞു. 

കോണ്‍ഗ്രസ് നേതാവും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദ കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉടന്‍ തന്നെ സച്ചിന്‍ പൈലറ്റും ബിജെപിയില്‍ എത്തുമെന്ന് റീത്ത ബഹുഗുണ അഭിപ്രായപ്പെട്ടത്. 

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടുമായി ഇടഞ്ഞു നില്‍ക്കുകയാണ് സച്ചിന്‍ പൈലറ്റ്. അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി പദത്തില്‍ നിന്നും പുറത്തായിരുന്നു. പിന്നീട് രാഹുലും പ്രിയങ്കയും ഇടപെട്ടാണ് സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിച്ചത്. 

സച്ചിനും കൂട്ടരും ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കെസി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍, അജയ് മാക്കന്‍ എന്നിവടങ്ങിയ കമ്മിറ്റിയെയും രാഹുല്‍ നിയോഗിച്ചിരുന്നു. എന്നാല്‍ വീണ്ടും അശോക് ഗെഹലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഇടച്ചില്‍ രൂക്ഷമായതായാണ് റിപ്പോര്‍ട്ട്. 

നേരത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷി, പാര്‍ട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് 2017 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com