വാക്സിൻ ഡോസുകളുടെ ഇടവേള നീട്ടുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കും: ഡോ. ഫൗചി
ന്യൂഡൽഹി: കോവിഡ് വാക്‌സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്നു യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകൻ ഡോ ആന്റണി ഫൗചി. വാക്‌സിൻ ഇടവേള കൂട്ടുന്നത് വഴി കൂടുതൽ പേർക്ക് പുതിയ വൈറസ് വകഭേദം ബാധിക്കാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു
കേന്ദ്രസർക്കാർ വാക്‌സീൻ മാർഗനിർദേശം പുതുക്കിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാൽ വാക്‌സിൻ ലഭ്യത കുറവാണെങ്കിൽ ഇടവേള നീട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഫൗചിയുടെ പ്രതികരണം.കേന്ദ്രസർക്കാർ കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള 6-8 ആഴ്ചയിൽനിന്ന് 12-16 ആഴ്ചയായി നീട്ടിയതു വിവാദമായിരുന്നു.
ഫൈസറിന് മൂന്നാഴ്ച ഇടവേളയും മൊഡേണയ്ക്കു നാലാഴ്ചയുമാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. ഇടവേള നീട്ടുന്നത് രോഗവ്യാപനത്തിന് കാരണമാവും. യുകെയിൽ അത് നമ്മൾ കണ്ടതാണ്. ഇടവേള നീട്ടിയതോടെ രോഗികളുടെ എണ്ണം കൂടി. അതുകൊണ്ടു തന്നെ മുൻനിർദേശങ്ങൾ പാലിക്കുന്നതാണ് നല്ലതെന്നും ഫൗചി പറഞ്ഞു.
തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം നേരിടാൻ വാക്‌സിനേഷൻ വേഗത്തിലാക്കുകയാണ് വേണ്ടത്. ഡെൽറ്റ വകഭേദം കണ്ടെത്തിയ ഇന്ത്യ പോലുള്ള രാജ്യങ്ങൾ അതീവ ജാഗ്രത പാലിക്കണം. കോവിഡിന് എതിരായ പോരാട്ടത്തിലെ മുഖ്യ ആയുധം വാക്‌സിൻ ആണെന്നും ഡോ ഫൗചി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ