ന്യൂഡൽഹി: രാജ്യത്ത് ഡോക്ടർമാർക്കെതിരെ കൂടിവരുന്ന ആക്രമണങ്ങൾക്കെതിരെ വെള്ളിയാഴ്ച (ജൂൺ 18) ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കറുത്ത ബാഡ്ജുകൾ, മാസ്കുകൾ, റിബൺ, എന്നിവ ധരിച്ച് സംസ്ഥാനതലത്തിലും തദ്ദേശീയമായും അക്രമത്തിനെതിരെ ബോധവൽക്കരണ കാമ്പയിൻ നടത്താൻ സംഘടന നിർദേശിച്ചു.
പത്രസമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും പ്രാദേശിക എൻജിഒകളെയും സന്നദ്ധ സേവന നേതാക്കളെയും സന്ദർശിക്കുമെന്നും ഐഎംഎ അറിയിച്ചു.
‘രക്ഷകരെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഡോക്ടർമാരെ ആക്രമിക്കുന്നതിനെതിരെ ഐഎംഎ പ്രതിഷേധം നടത്തുക. അസം, ബീഹാർ, പശ്ചിമ ബംഗാൾ, ദില്ലി, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ അങ്ങേയറ്റം അസ്വസ്ഥമാക്കുന്നുവെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ