പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ഇന്റേണല്‍ മാര്‍ക്കിന് കൂടുതല്‍ വെയിറ്റേജ്, 10,11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ചേക്കും; അന്തിമ മാനദണ്ഡം ഇന്ന് ?

സിബിഎസ്ഇ 12-ാം ക്‌ളാസ് പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കാനുള്ള അന്തിമ മാനദണ്ഡം ഇന്ന് പ്രഖ്യാപിച്ചേക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്‌ളാസ് പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കാനുള്ള അന്തിമ മാനദണ്ഡം ഇന്ന് പ്രഖ്യാപിച്ചേക്കും. പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷകളിലെ മാര്‍ക്കും ഇതിനായി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് പരമാവധി വെയിറ്റേജ് നല്‍കിയും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിദ്യാര്‍ഥിയുടെ പ്രകടനം വിലയിരുത്തിയും മാര്‍ക്ക് നിശ്ചയിക്കാന്‍ നേരത്തെ ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാനദണ്ഡം സംബന്ധിച്ച റിപ്പോര്‍ട്ട്  വൈകാതെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ധാരണയായത്. മാര്‍ക്ക് നിര്‍ണയിക്കാന്‍ കുറ്റമറ്റ സംവിധാനം വേണമെന്ന നിര്‍ദ്ദേശം യോഗം സിബിഎസ്ഇക്ക് നല്‍കിയിരുന്നു. ഇതിനായി രൂപീകരിച്ച പത്തംഗ സമിതി വിശദമായ കൂടിയാലോചനയാണ് കഴിഞ്ഞ പത്ത് ദിവസത്തില്‍ നടത്തിയത്.  

പന്ത്രണ്ടാം ക്‌ളാസിലെ ഇന്റേണല്‍ മാര്‍ക്ക് മാത്രം പരിഗണിക്കുക എന്നതായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാല്‍ എല്ലാ സ്‌കൂളുകളുടെയും നിലവാരം ഒരുപോലെയല്ല എന്നതിനാല്‍ പത്താം ക്‌ളാസിലെ ബോര്‍ഡ് പരീക്ഷാ മാര്‍ക്ക് കൂടി കണക്കിലെടുക്കണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു. ഇതോടൊപ്പം പതിനൊന്നാം ക്‌ളാസിലെ അവസാന മാര്‍ക്കും പരിഗണിച്ചേക്കും. 30 ശതമാനം വെയിറ്റേജ് പത്താം ക്‌ളാസിനും 30 ശതമാനം പതിനൊന്നാം ക്‌ളാസിനും ബാക്കി 12-ാം ക്‌ളാസ് ഇന്റേണല്‍ മാര്‍ക്കിനും നല്‍കാനാണ് സാധ്യത. കോടതിയുടെ അംഗീകാരത്തോടെയായിരിക്കും മാനദണ്ഡം നടപ്പാക്കുക.  ജൂലായ് പതിനഞ്ചോടുകൂടി മാര്‍ക്ക് നിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്.  കഴിഞ്ഞ ദിവസം പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 28ലേക്ക് സിബിഎസ്ഇ നീട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com