ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലീം വയോധികന് നേരെ ക്രൂരമായ ആക്രമണം. ജൂണ്‍ അഞ്ചിന് പള്ളിയില്‍ നിസ്‌കരിക്കാനായി പോകുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
അബ്ദുല്‍ സമദ് എന്നയാളെയാണ് രണ്ടംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഓട്ടോയില്‍ നിന്ന് ഇയാളെ തട്ടിക്കൊണ്ടുപോയ ശേഷം വനപ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. സംഘം ജയ്ശ്രീറാം, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു മര്‍ദ്ദനം.
കറുത്ത ഷര്‍ട്ടും ചുവന്ന ട്രൗസറുമാണ് പ്രതികളിലൊരാള്‍ ധരിച്ചത്. ഇയാള്‍ പാക്കിസ്ഥാന്‍ ചാരനാണെന്നും ഇവര്‍ ആരോപിച്ചു. കത്തികാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു ഇവര്‍ വയോധികനെ ആക്രമിച്ചത്. തല്ലരുതെന്ന വയോധികന്‍ അപേക്ഷിച്ചെങ്കിലും കേള്‍ക്കാന്‍ ആക്രമണകാരികള്‍ തയ്യാറായില്ല. മര്‍ദ്ദിക്കുന്നതോടൊപ്പം വയോധികന്റെ താടിയും സംഘത്തില്‍ ഒരുവന്‍ മുറിച്ചുമാറ്റുന്നത് വീഡിയോയില്‍ കാണാം.
ഓട്ടോറിക്ഷ ഡ്രൈവര്‍ ലിഫ്റ്റ് തന്നതനുസരിച്ച് ഞാന്‍ വണ്ടിയില്‍ വരുന്നതിനിടെ രണ്ടുപേര്‍ കൂടി വാഹനത്തില്‍ കയറി. കുറച്ച് സമയം കഴിഞ്ഞ് വണ്ടിയില്‍ നിന്ന് വലിച്ചിറക്കി ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് ക്രൂരമായി തല്ലി. തല്ലുന്നതിനിടെ ആവര്‍ ജയ്്ശ്രീറാമും വന്ദേമാതരം വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ ഫോണും വാച്ചും അവര്‍ തകര്‍ത്തു. തന്റെ താടി അവര്‍ കത്രികകൊണ്ട് മുറിച്ചുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ