ഗുവാഹത്തി: ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥനായി അറിയപ്പെട്ടിരുന്ന മിസോറാമിലെ സിയോണ ചന (76) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്ന അദ്ദേഹം ഐസോളിലെ ട്രിനിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മിസോറം മുഖ്യമന്ത്രി സോറാംതാങ്ക സിയോണയുടെ മരണവാർത്ത ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
ബഹുഭാര്യത്വം അനുവദിക്കുന്ന ന്യൂനപക്ഷ മതമായ പാൾ ക്രിസ്ത്യൻ അവാന്തര വിഭാഗത്തിനെ അംഗമാണ് സിയോണ. 38 ഭാര്യമാരും 94 മക്കളും 33 കൊച്ചുമക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. 100 മുറികളുള്ള നാലുനില വീട്ടിലായിരുന്നു എല്ലാവരും കഴിഞ്ഞിരുന്നത്. സിയോണയുടെ മുറിയോടുചേർന്ന ഡോർമറ്ററിയിലാണ് ഭാര്യമാരുടെ താമസം. ഒരൊറ്റ അടുക്കളയിലാണ് പാചകം. മിസോറാമിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണമായിരുന്നു ഈ വീട്.
17-ാം വയസ്സിൽ മൂന്ന് വയസ്സ് മൂത്ത സ്‌ത്രീയെ വിവാഹം ചെയ്‌താണു സിയോൺ വിവാഹ പരമ്പരയ്‌ക്കു തുടക്കമിട്ടത്. ഒരു വർഷത്തിനിടെ തന്നെ പത്ത് സ്ത്രീകളെ വിവാഹം ചെയ്ത സിയോണിന്റെ വിവാഹം പിന്നെ തുടർക്കഥയായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ