ഇന്ത്യക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ പിആർ കമ്പനി; പാക് സൈന്യത്തിന്റെ നീക്കം പൊളിച്ച് ഫെയ്സ്ബുക്ക്

ഇന്ത്യക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ പിആർ കമ്പനി; പാക് സൈന്യത്തിന്റെ നീക്കം പൊളിച്ച് ഫെയ്സ്ബുക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണത്തിനു പാകിസ്ഥാൻ സൈന്യം പിആർ കമ്പനിയെ നിയോഗിച്ചിരുന്നതായി വെളിപ്പെടുത്തൽ. സംഘടിതമായി ഇത്തരത്തിൽ പ്രചാരണം നടത്തിയ അനധികൃത നെറ്റ്‌വർക്കുകളെ സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്ക് നിർജീവമാക്കി. റിപ്പബ്ലിക്ക് ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

പാകിസ്ഥാൻ ആസ്ഥാനമായുള്ള പിആർ കമ്പനി ആൽഫാപ്രോയുമായി ബന്ധപ്പെട്ട പേജുകളിൽ രാജ്യാന്തര വാർത്താ ഏജൻസികളുടേതെന്ന തരത്തിൽ നിരവധി ഇന്ത്യാവിരുദ്ധ പോസ്റ്റുകൾ വന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ കോവിഡ് പ്രതിരോധം, മുസ്ലീം വിഭാ​ഗത്തിനോടുള്ള പെരുമാറ്റം, കശ്മീർ വിഷയം എന്നിവയാണു പോസ്റ്റുകളിലുണ്ടായിരുന്നത്. പാകിസ്ഥാൻ സൈന്യം തങ്ങളുടെ ക്ലയന്റുകളിലൊന്നായി ആൽഫപ്രോയുടെ വെബ്‌സൈറ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. 

ഇത്തരം പോസ്റ്റുകൾ സംഘടിതമായ വ്യാജ ആക്രമണമാണെന്ന തിരിച്ചറിവിന്റെ സാഹചര്യത്തിലാണ് ഫെയ്സ്‌ബുക്കിന്റെ ഇടപെടൽ. സോഷ്യൽ മീഡിയയുടെ കമ്യൂണിറ്റി ഗൈഡ്‌ലൈനുകൾ ലംഘിച്ചതിനാണ് നടപടി. 

ഒരു വിദേശ രാജ്യത്തിന്റെ നേതൃത്വത്തിൽ മറ്റൊരു രാജ്യത്തിനോ വ്യക്തിക്കോ എതിരെ സംഘടിതമായി വ്യാജ പ്രചാരണവും ഫെയ്ക്ക് അക്കൗണ്ടുകളുടെ ഉപയോഗവും അടക്കം നടത്തുന്നതിനെയാണ് കോ ഓർഡിനേറ്റഡ് ഇൻ ഒതന്റിക് ബിഹേവിയർ എന്നു വിലയിരുത്തുന്നത്. ഇതു വച്ചുപൊറുപ്പിക്കില്ലെന്ന് ഫെയ്സ്ബുക് ഔദ്യോഗിക പേജിലും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 

പാകിസ്ഥാനിൽ ക്രിയേറ്റ് ചെയ്ത, പ്രധാനമായും ആ രാജ്യത്തെ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള 40 ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ, 25 പേജുകൾ, ആറ് ഗ്രൂപ്പുകൾ, 28 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ എന്നിവ നീക്കം ചെയ്തു. ആഗോളതലത്തിൽ ഇംഗ്ലീഷ്, അറബിക് ഭാഷകളിലും പോസ്റ്റുകളുണ്ട്. 2019 ഏപ്രിലിൽ നീക്കിയ നെറ്റ്‌വർക്കിലേക്കു ചില ലിങ്കുകൾ പോകുന്നെന്ന സംശയത്തെ തുടർന്നുള്ള ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ഇതു കണ്ടെത്തിയത്. ആൽഫപ്രോയുമായി ബന്ധപ്പെട്ട വ്യക്തികൾക്കാണ് ഇതിൽ പങ്കാളിത്തമെന്നും തിരിച്ചറിഞ്ഞു– ഫെയ്സ്‌ബുക്ക് റിപ്പോർട്ടിൽ പറയുന്നു.

പേജുകളിൽ ചിലതു രാജ്യാന്തര വാർത്താ സൈറ്റുകളെപോലെ അവതരിപ്പിക്കുകയും യഥാർഥ വീഡിയോ ഉള്ളടക്കമെന്നു തോന്നുന്ന തരത്തിൽ പതിവായി പോസ്റ്റുകളിടുകയും ചെയ്തിരുന്നു. മേഖലയിലെ വാർത്തകളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള പോസ്റ്റുകളാണു പങ്കുവച്ചിരുന്നത്. കോവിഡ് നേരിടുന്നതിൽ ഇന്ത്യയെ വിമർശിക്കുന്നതും മുസ്ലീം വിഭാ​ഗങ്ങളോട് പ്രത്യേകിച്ച് കശ്മീർ മേഖലയിലുള്ളവരോടുള്ള പെരുമാറ്റവും, പാകിസ്ഥാനെ ന്യായീകരിക്കുന്ന വ്യാഖ്യാനവും മറ്റുമാണു സ്ഥിരമായി വന്നിരുന്നത്. നെറ്റ്‌വർക്കിന് ആകെ 8,00,000 ഫോളോവേഴ്‌സുണ്ട്. 40,000 ഡോളർ പരസ്യത്തിനായി ചെലവാക്കി– ഫെയ്സ്ബുക്ക് പറയുന്നു.

ഇസ്‍ലാമബാദ് ആസ്ഥാനമായ ഡിജിറ്റൽ മീഡിയ സ്ഥാപനമാണ് ആൽഫപ്രോ. ലഹോറിലും പാകിസ്ഥാനിലുടനീളവും സാന്നിധ്യമുണ്ട്. കോർപറേറ്റ് മേഖലയിലെ ആവശ്യക്കാർക്കും വികസന പദ്ധതികൾക്കുമായി വെബ്സൈറ്റ്, പത്രങ്ങൾ, മാഗസിനുകൾ എന്നിവയ്ക്കായി വീഡിയോ, ഓഡിയോ, ടെക്സ്റ്റ് എന്നീ ഉള്ളടക്കങ്ങൾ നിർമിക്കുകയും പ്രചാരണം നട‌ത്തുകയും ചെയ്യുന്നു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളും ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ്, പാകിസ്ഥാൻ സൈന്യം, സിറ്റി ഡിസ്ട്രിക്റ്റ് ഗവൺമെന്റ് തുടങ്ങിയവയും കമ്പനിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com