ന്യൂഡൽഹി; കോവിഡ് വാക്സിൻ കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നു. ഇടവേള എട്ട് ആഴ്ചയായി കുറയ്ക്കാനാണ് ആലോചിക്കുന്നത്. പ്രായമേറിയവരിലെങ്കിലും ഈ ഇടവേള കുറയ്ക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്. കാര്യങ്ങളിൽ വ്യക്തത വന്നാൽ കേന്ദ്ര കോവിഡ് വിദഗ്ധ സമിതിയായ എൻഇജിവിഎസി (നാഷനൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സീൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ്–19) ഇക്കാര്യത്തിൽ തീരമാനമെടുക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ദേശീയമാധ്യമത്തോടു പറഞ്ഞു.
യുകെയിലെ പഠനം മുൻനിർത്തി മേയ് 13നാണ് കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 6 മുതൽ 12 ആഴ്ച വരെയായാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിനു മൂന്നു ദിവസങ്ങൾക്കുശേഷം യുകെ 50 വയസ്സിനു മുകളിൽ ഉള്ളവർക്ക് ഈ ഇടവേള എന്നത് 12 ആഴ്ചയിൽനിന്ന് 8 ആഴ്ചയാക്കി കുറച്ചിരുന്നു.
വൈറസിന്റെ ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ ഇടവേള കുറയ്ക്കുന്നതാണ് നല്ലതെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇതിനു പിന്നാലെ 40 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ യുകെ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച യുകെയിലെ പബ്ലിക് ഹെൽത് ഇംഗ്ലണ്ട് പുറത്തുവിട്ട ഡേറ്റ അനുസരിച്ച് കോവിഷീൽഡ് രണ്ടു ഡോസ് എടുത്തവരിൽ 92% പേരും രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നില്ലെന്നു കണ്ടെത്തിയിരുന്നു. ഒരു ഡോസ് എടുത്തവരിൽ 71 % പേർ മാത്രമാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെടാത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ