ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെയാവും കൂടുതലായി ബാധിക്കുക എന്ന വിലയിരുത്തൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാൽ മൂന്നാം തരംഗം കുട്ടികളിൽ കൂടുതലായി ബാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും സംയുക്തമായി നടത്തിയ പഠന ഫലം പറയുന്നു.
കുട്ടികളിലെ സിറോപോസിറ്റിവിറ്റി (രോഗം വന്ന ശേഷമുണ്ടായ ആന്റിബോഡി സാന്നിധ്യം) മുതിർന്നവരെ അപേക്ഷിച്ച് കൂടുതലാണെന്നതാണ് വിദഗ്ധ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. മിക്ക കുട്ടികളും രോഗം വന്നതുതന്നെ അറിഞ്ഞിട്ടില്ല. കോവിഡ് ബാധിതരായയ കുട്ടികളെ ഐസിയുവിലും മറ്റും പ്രവേശിപ്പിക്കേണ്ടി വന്ന സാഹചര്യങ്ങളും കുറവായിരുന്നു.
രോഗം വന്നു മാറിയതറിയാത്തവരിലടക്കമുള്ള സിറോപോസിറ്റിവിറ്റി നിരക്കാണ് പഠനവിധേയമാക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 10,000 സാംപിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. ഇടക്കാല പഠനത്തിനായി ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ നിന്ന് 4,500 സാംപിളുകളുമെടുത്തു.
തെക്കൻ ഡൽഹിയിലെ മെട്രോപൊളിറ്റൻ മേഖലയിലുള്ള കുട്ടികളിൽ നിന്നു ശേഖരിച്ച സാംപിളുകളിൽ 74.7 ശതമാനമായിരുന്നു സിറോപോസിറ്റിവിറ്റി. ഇത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കൂടുതലാണെന്ന് സർവേ നടത്തിയ എയിംസിലെ കമ്യൂണിറ്റി മെഡിസിൻ പ്രൊഫസർ ഡോ. പുനീത് മിശ്ര പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ