കവരത്തി; സിനിമാ സംവിധായിക ഐഷ സുൽത്താന ഇന്ന് പൊലീസിനു മുന്നിൽ ഹാജരാകും. വൈകിട്ട് നാലരയ്ക്കാണ് ഐഷ കവരത്തി പൊലീസിന് മുന്നിൽ ഹാജരാവുക. ഇന്നലെയാണ് ഐഷ അഭിഭാഷകനൊപ്പം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്തിയത്. അഡ്മിനിസ്റ്റർ പ്രഫുൽ പട്ടേലിന് എതിരായ പരാമർശത്തിലാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
കേസിൽ അറസ്റ്റ് ചെയ്താൽ ഐഷക്ക് ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ ബോണ്ടിൽ ജാമ്യം നൽകണമെന്നും നിർദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയാലും ഇവരുടെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
നീതിപീഠത്തിൽ തനിക്ക് പൂർണ വിശ്വാസം ഉണ്ടെന്നും അറസ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഒരാഴ്ചത്തെ സന്ദർശനത്തിന് ലക്ഷദ്വീപിലെത്തിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ ഖോഡ പട്ടേൽ ദില്ലിയിലേക്ക് പോയി. ദ്വീപിലെ ഇപ്പോഴത്തെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായാണ് അഡ്മിനിസ്ട്രേറ്ററെ ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ