എംഎൽഎമാരുടെ മക്കൾക്ക് സർക്കാർ ജോലി; എതിർപ്പുമായി പാർട്ടി അധ്യക്ഷൻ; പഞ്ചാബ് കോൺ​ഗ്രസിൽ പൊട്ടിത്തെറി

എംഎൽഎമാരുടെ മക്കൾക്ക് സർക്കാർ ജോലി; എതിർപ്പുമായി പാർട്ടി അധ്യക്ഷൻ തന്നെ രം​ഗത്ത്; പഞ്ചാബ് കോൺ​ഗ്രസിൽ പൊട്ടിത്തെറി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചണ്ഡീഗഢ്: കോൺഗ്രസ് എംഎൽഎമാരുടെ മക്കൾക്ക് സർക്കാർ ജോലി നൽകാനുള്ള പഞ്ചാബ് സർക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി അമരിന്ദർ സിങിന് പുതിയ തലവേദനയാകുന്നു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ കോൺഗ്രസ് എംഎൽഎമാരായ കുൽജിത് നാഗ്ര, അമരിന്ദർ സിങ് രാജ വാരിങ് എന്നിവർ തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. നിലവിൽ സംസ്ഥാന കോൺഗ്രസിൽ ഭിന്നതകൾ രൂക്ഷമായി നിൽക്കുന്നതിനിടെയാണ് വൻ വിവാദങ്ങൾ തീർത്തുള്ള പുതിയ നിയമന തീരുമാനം. 

എന്നാൽ തീരുമാനം പിൻവലിക്കാനാകില്ലെന്നും കുടുംബങ്ങൾ ചെയ്ത ത്യാഗത്തിനുള്ള പ്രതിഫലമെന്ന നിലയിലാണ് രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ മക്കൾക്ക് ജോലി നൽകുന്നത് എന്നുമാണ് അമരിന്ദർ സിങിന്റെ വിശദീകരണം. എംഎൽഎമാരായ അർജുൻ പ്രതാപ് സിങ് ബാജ്‌വയുടെയും ഭിഷം പാണ്ഡേയുടെയും മക്കളെ പൊലീസ് ഇൻസ്‌പെക്ടർ, നായിബ് തഹസിൽദാർ തസ്തികകളിൽ നിയമിക്കാനുള്ള തീരുമാനം വെള്ളിയാഴ്ചയാണ് സർക്കാർ കൈക്കൊണ്ടത്. 

ഇരുവരുടെയും മുത്തശ്ശന്മാർ ഭീകരവാദികളാൽ കൊല്ലപ്പെട്ടിരുന്നു. ഈ കാരണം മുൻനിർത്തിയാണ് നിയമനം നൽകാൻ തീരുമാനിച്ചത്. 

രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ മക്കൾക്ക് ജോലി നൽകാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുമോ എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല. അവരുടെ കുടുംബങ്ങൾ ചെയ്ത ത്യാഗത്തോട് കാണിക്കുന്ന ചെറിയ രീതിയിലുള്ള കൃതജ്ഞതയും പ്രതിഫലവുമാണിത്. ഈ തീരുമാനത്തിന് ചില ആളുകൾ രാഷ്ട്രീയ നിറം നൽകുന്നു എന്നത് നാണക്കേടാണെന്ന് അമരിന്ദർ പറഞ്ഞതായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൻ തുക്രാൽ ട്വീറ്റ് ചെയ്തു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com