ജിമ്മുകൾ തുറക്കാം, ഹോട്ടലുകളിൽ ഇരുന്നു കഴിക്കാം; കർണാടകയിൽ ഇളവുകൾ
ബെംഗളൂരു; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഹോട്ടലുകളില്‍ 50 ശതമാനം സീറ്റുകളില്‍ ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കി. പൊതുഗതാഗതവും ഭാഗീകമായി അനുവദിച്ചിട്ടുണ്ട്. കൂടാതെ ജിമ്മുകൾക്കും തുറക്കാൻ അനുമതി നൽകി. കൊവിഡ് വൈറസ് വ്യാപനം കുറഞ്ഞതോടെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ എല്ലാ കടകളും രാവിലെ ആറ് മുതൽ വൈകീട്ട് അഞ്ചു മണി വരെ തുറന്നുപ്രവര്‍ത്തിക്കാം. ബെംഗളൂരു ഉൾപ്പടെ 16 ജില്ലകളിലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന 13 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. വൈകീട്ട് ഏഴ് മുതല്‍ രാവിലെ അഞ്ചു വരെ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ സംസ്ഥാനത്തുടനീളം തുടരും.
അതിനിടെ തെലുങ്കാനയിൽ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഒരു ശതമാനമായതിന് പിന്നാലെയാണ് തീരുമാനം. അടുത്തദിവസം മുതൽ സ്കൂളുകൾ തുറക്കാനും തീരുമാനമായിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇന്നലെ 8,183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 8,912 പേര്‍ക്കും കര്‍ണാടകയില്‍ 5,815 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 5,674 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,486 പേര്‍ക്കും ഒഡീഷയില്‍ 3,427 പേര്‍ക്കും ആസാമില്‍ 3,571 പേര്‍ക്കും തെലുങ്കാനയില്‍ 1,362 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ