വിരുന്നിന് മട്ടൻ കറി റെഡിയാക്കിയില്ല, വിവാഹത്തിൽ നിന്നു പിൻമാറി വരൻ; അന്നു രാത്രി തന്നെ മറ്റൊരു യുവതിയെ താലികെട്ടി

നേരത്തെ ഉറപ്പിച്ച വിവാഹം വേണ്ടെന്നു വച്ചെങ്കിലും തന്റെ ഭാര്യയുടെ കൈ പിടിച്ചു തന്നെയാണ് രാമകാന്ത് വീട്ടിൽ വന്നു കയറിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: വിവാഹ വിരുന്നില്‍ മട്ടന്‍കറിയില്ലാത്തതിന്റെ പേരിൽ വിവാഹത്തില്‍ നിന്നും പിന്‍മാറി വരന്‍. 27 കാരനായ രാമകാന്ത് പത്രയാണ് മട്ടൻ കറിക്കുവേണ്ടി കല്യാണം വേണ്ടെന്നുവച്ചത്. എന്നാൽ നേരത്തെ ഉറപ്പിച്ച വിവാഹം വേണ്ടെന്നു വച്ചെങ്കിലും തന്റെ ഭാര്യയുടെ കൈ പിടിച്ചു തന്നെയാണ് രാമകാന്ത് വീട്ടിൽ വന്നു കയറിയത്. വിവാഹ വീട്ടിൽ നിന്നു പിണങ്ങിയിറങ്ങിയ ഇയാൾ പ്രദേശത്തെ മറ്റൊരു പെൺകുട്ടിയെ അന്നു തന്നെ വിവാഹം കഴിക്കുകയായിരുന്നു. 

ഒഡീഷയിലാണ് അമ്പരപ്പിക്കുന്ന വിവാഹവിശേഷം നടന്നത്. കിയോന്‍ജാര്‍ ജില്ലയിലെ റേബനാപാലസ്പാര്‍ സ്വദേശിയാണ് രാമകാന്ത് പത്ര. ബുധനാഴ്ച ഉച്ചയോടെയാണ് വിവാഹത്തിനായി വരനും കൂട്ടരും സുകിന്ദയിലെ ബന്ദഗോണ്‍ ഗ്രാമത്തിലെ വധുവിന്റെ വീട്ടിലെത്തുന്നത്. ആചാരങ്ങളോടെയായി വീട്ടിലേക്ക് സ്വീകരിച്ചത്. അതിനുശേഷം ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. 

ഭക്ഷണം വിളമ്പുന്നതിന് മുമ്പ് തന്നെ മട്ടന്‍ കറി വേണമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്നാൽ മട്ടന്‍ കറി തയ്യാറായിട്ടില്ലെന്ന് അറിയിച്ചതോടെ വരന്റെ വീട്ടുകാര്‍ വധുവിന്റെ ബന്ധുക്കളുമായി തര്‍ക്കിക്കാൻ തുടങ്ങി. തര്‍ക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങുന്ന സമയത്താണ് വരൻ അവിടെയെത്തുന്നത്. മട്ടന്‍ കറി തയ്യാറാക്കിയിട്ടില്ലെന്ന് അറിഞ്ഞതോടെ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് വരൻ തന്റെ ബന്ധുക്കളേയും കൂട്ടി ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

വധുവിന്റെ വീട്ടുകാര്‍ തീരുമാനം മാറ്റാന്‍ ശ്രമിച്ചെങ്കിലും വരനും ബന്ധുക്കളും വഴങ്ങിയില്ല. സുകിന്ദയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയ പത്ര ബുധനാഴ്ച രാത്രി തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. അതിന് ശേഷമാണ് കിയോന്‍ജാറിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് വധുവിന്റെ വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com