'രവിജീ, എനിക്കും ഇതേ അനുഭവമുണ്ടായി', ശശി തരൂരിന് എതിരെയും ട്വിറ്റർ നടപടി; വിഡിയോ നീക്കി

ഐടി വിഭാഗം പാര്‍ലമെന്ററികാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയ്ക്ക് രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തില്‍ ട്വിറ്ററില്‍ നിന്ന് വിശദീകരണം തേടുമെന്നാണ് അദ്ദേഹം പറഞ്ഞത്
ശശി തരൂർ/ ഫയൽ
ശശി തരൂർ/ ഫയൽ

ന്യൂഡൽഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനു പിന്നാലെ തനിക്കും സമാനമായ അനുഭവമുണ്ടായതായി വെളിപ്പെടുത്തി കോൺ​ഗ്രസ് എംപി ശശി തരൂർ. അദ്ദേഹം പോസ്റ്റ് ചെയ്ത വിഡിയോ ആണ് നീക്കം ചെയ്തത്. പകർപ്പവകാശ ലംഘനം കാണിച്ചായിരുന്നു നടപടി. അതിനിടെ  രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്ററി സമിതി ട്വിറ്ററിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. 

ഐടി വിഭാഗം പാര്‍ലമെന്ററികാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയ്ക്ക് രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തില്‍ ട്വിറ്ററില്‍ നിന്ന് വിശദീകരണം തേടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ട്വിറ്റര്‍ പിന്തുടരുന്ന മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് ആരായുമെന്നും തരൂര്‍ വ്യക്തമാക്കി. ഒരു മണിക്കൂറോളം ട്വിറ്റര്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന രവിശങ്കര്‍പ്രസാദിന്റെ കുറിപ്പ് റിട്വീറ്റ് ചെയ്തുകൊണ്ടാണ് തനിക്കും സമാനമായ സാഹചര്യം ഉണ്ടായതായി തരൂര്‍ അറിയിച്ചത്. 

വൈറലായി മാറിയ ജാനകി ഓംകുമാറിന്റേയും നവീന്‍ റസാഖിന്റേയും വിഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു. ബോണി എമ്മിന്റെ റാസ്പുടിന്‍ ഡാന്‍സ് പകർപ്പവകാശം ലംഘിച്ചെന്നു പറഞ്ഞാണ് ഡിലീറ്റ് ചെയ്തത്.  പിന്നീട് അക്കൗണ്ട് അണ്‍ലോക്കായതായും അദ്ദേഹം അറിയിച്ചു. ഡിജിറ്റൽ മില്ലേനിയം കോപ്പിറൈറ്റ് ആക്റ്റ് ഓഫ് ദി യുഎസ്എ നോട്ടീസിന് വീഡിയോ ഡിസേബിള്‍ ചെയ്യുന്നത് ധാരാളമാണ്. അക്കൗണ്ട് ലോക്ക് ചെയ്യുന്നത് വിവേകരഹിതമായ നടപടിയാണെന്നും ട്വിറ്റര്‍ ഇനിയും വളരെയധികം പഠിക്കാനുണ്ടെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. 

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ട്വിറ്റുകളിലെ വിവാദങ്ങള്‍ക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള പോര് മുറുകിയതിനിടെയാണ് ഐ.ടി. മന്ത്രിയുടെ അക്കൗണ്ടിനും ട്വിറ്റര്‍ പൂട്ടിട്ടത്. അടുത്തിടെ ചില ബി.ജെ.പി., ആര്‍.എസ്എസ്. ദേശീയ നേതാക്കളുടെ അക്കൗണ്ടും ട്വിറ്റര്‍ താത്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com