കര്‍ഷക സമരം : ഹരിയാന രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം ; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു ( വീഡിയോ )

കര്‍ഷകരുടെ പ്രതിഷേധം ഐഎസ്‌ഐയുടെ നിഴല്‍സംഘങ്ങള്‍ അട്ടിമറിച്ചേക്കാമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
കര്‍ഷകരുടെ രാജ്ഭവന്‍ മാര്‍ച്ച് / എഎന്‍ഐ ചിത്രം
കര്‍ഷകരുടെ രാജ്ഭവന്‍ മാര്‍ച്ച് / എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി: കര്‍ഷക സമരക്കാര്‍ ഹരിയാന രാജ് ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.  പഞ്ച്കുല- ചണ്ഡീഗഡ് അതിര്‍ത്തിയില്‍ വെച്ചാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുന്നതിനാണ് സമരക്കാര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പഞ്ച്കുലയില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ മാര്‍ച്ച് നടത്തിയാണ് കര്‍ഷകര്‍ രാജ്ഭവനിലേക്ക് എത്തിയത്.  

കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് രാജ് ഭവനുകള്‍ ഉപരോധിക്കുന്നത്. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. രാഷ്ട്രപതിക്കും സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും നിവേദനവും സമര്‍പ്പിക്കും. ഡല്‍ഹി- യുപി അതിര്‍ത്തികളില്‍ ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലിയും നടക്കുന്നുണ്ട്.

അതിനിടെ, കര്‍ഷകരുടെ പ്രതിഷേധം പാകിസ്താന്‍ ചാരസംഘനയായ ഐഎസ്‌ഐയുടെ നിഴല്‍സംഘങ്ങള്‍ അട്ടിമറിച്ചേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളങ്ങളിലും ഡല്‍ഹി മെട്രോ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും സുരക്ഷ കര്‍ശനമാക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസ്, സി ഐ എസ് എഫ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മുന്നറിയിപ്പിനെ തുടര്‍ന്ന്, യെലോ ലൈന്‍ റൂട്ടിലെ മൂന്ന് സ്‌റ്റേഷനുകള്‍- വിശ്വവിദ്യാലയം, സിവില്‍ ലൈന്‍സ്, വിധാന്‍ സഭ- താല്‍ക്കാലികമായി അടയ്ക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) തീരുമാനിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഡല്‍ഹി പൊലീസിന്റെ നിര്‍ദേശപ്രകാരം സ്‌റ്റേഷനുകള്‍ അടച്ചതായി ഡിഎംആര്‍സി ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com