ലക്നൗ: ബലാത്സംഗക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിച്ചയാൾ നിരപരാധിയെന്ന് കോടതി. അലഹബാദ് കോടതിയാണ് ബലാത്സംഗക്കേസിൽ വിഷ്ണു തിവാരിയെ കുറ്റവിമുക്തനാക്കിയത്. ബുധനാഴ്ച വൈകീട്ട് ഇയാൾ ആഗ്ര ജയിലിൽ നിന്നും പുറത്തിറങ്ങി.
കഴിഞ്ഞ 20 വർഷമായി താൻ ജയിലിലാണ്. എൻറെ കുടുംബവും ശരീരവും തകർന്നിരിക്കുന്നു. എനിക്ക് ഒരു സഹോദരൻ മാത്രമാണുള്ളത്. ഞാൻ വിവാഹം കഴിച്ചിട്ടില്ല. ജയിലിലെ അടുക്കളയിൽ ജോലിയെടുത്താണ് എൻറെ കൈകൾ ഇങ്ങനെയായത്. ജയിലിൽ നിന്നിറങ്ങുമ്പോൾ അധികൃതർ നൽകിയ 600 രൂപ മാത്രമാണുള്ളതെന്നും വിഷ്ണു തിവാരി പറഞ്ഞു.
2000, സെപ്റ്റംബർ 16നാണ് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, പട്ടികജാതി-പട്ടിക വർഗക്കാർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. മൂന്ന് വർഷത്തിന് ശേഷം ലാലിത്പൂരിലെ കോടതി വിഷ്ണു തിവാരിയെ 10 വർഷം തടവിന് ശിക്ഷിച്ചു. പിന്നീട് എസ്സി, എസ്ടി ആക്ട് പ്രകാരം ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു ഇയാൾക്കെതിരായ പരാതി. പെൺകുട്ടിക്ക് നേരെ ബലാത്സംഗശ്രമമുണ്ടായിട്ടില്ലെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായതായി അലഹബാദ് ഹൈക്കാടതി അറിയിച്ചു. പീഡനത്തിനിരയായെന്ന് പറയുന്ന യുവതിക്ക് ആന്തരികമായ മുറിവുകളില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് വിഷ്ണു തിവാരിയെ അലഹാബാദ് ഹൈകോടതി കുറ്റവിമുക്തനാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ