ഓട്ടോ മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു, 'രണ്ടര ലക്ഷ'ത്തിന്റെ ക്വട്ടേഷന്‍ ; പൊലീസുകാരിയായ ഭാര്യയും കാമുകനായ പൊലീസുകാരനും അറസ്റ്റില്‍

സ്‌നേഹാലിന്റെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ പുണ്ഡാലിക് പാട്ടീലിനെ ഫെബ്രുവരി 18നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം



 മുംബൈ: ഓട്ടോറിക്ഷ ഡ്രൈവറുടെ കൊലപാതകത്തില്‍ പൊലീസുകാരിയായ ഭാര്യയും കാമുകനായ പൊലീസുകാരനും അറസ്റ്റില്‍. മുംബൈ വസായി പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സ്‌നേഹാല്‍, വികാസ് പാഷ്‌തെ എന്നിവരാണ് പിടിയിലായത്. വാടകക്കൊലയാളികളായ മൂന്നുപേരും അറസ്റ്റിലായിട്ടുണ്ട്.

സ്‌നേഹാലിന്റെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ പുണ്ഡാലിക് പാട്ടീലിനെ (38) ഫെബ്രുവരി 18നാണ് മുംബൈ-അഹമ്മദാബാദ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകട മരണമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. 

ഒരേ പൊലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന സ്‌നേഹാലും വികാസും 2014 മുതല്‍ അടുപ്പത്തിലായിരുന്നു. വികാസ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയങ്ങളില്‍ വികാസ് സ്‌നേഹാലിന്റെ വീട്ടിലെത്താറുണ്ടായിരുന്നു.

അടുത്തിടെ ഭാര്യയുടെ രഹസ്യബന്ധം പുണ്ഡാലിക് പാട്ടീല്‍ അറിഞ്ഞതോടെ വീട്ടില്‍ വഴക്കായി. ഇതോടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സ്‌നേഹാല്‍ തീരുമാനിച്ചു. വാടക കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകന് രണ്ടര ലക്ഷം രൂപ കൈമാറി. 

തുടര്‍ന്ന് വികാസിന്റെ സഹായത്തോടെ വാടക കൊലയാളികളായ മൂന്നുപേരെ ഏര്‍പ്പാടാക്കി. സ്വപ്‌നില്‍ ഗോവാറി, അവിനാഷ് ബോര്‍, നിശാല്‍ പാട്ടീല്‍ എന്നിവരെയാണ് ഏര്‍പ്പാടാക്കിയത്. ഫെബ്രുവരി 18ന് മൂന്നംഗസംഘം പുണ്ഡാലികിന്റെ ഓട്ടോ വിളിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 

അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഓട്ടോറിക്ഷ മറിച്ചിട്ട ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. സംഭവം അപകടമരണമാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ പുണ്ഡാലിക് മരിച്ചത് തലയ്ക്ക് അടിയേറ്റാണെന്ന് കണ്ടെത്തി. 

തുടര്‍ന്ന് പുണ്ഡാലികിന്റെ ഫോണും ഓട്ടോ വിളിച്ചവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കൊലപാതക ചുരുളഴിച്ചത്. പുണ്ഡാലികിന്റെ ഫോണിലേക്ക് വന്ന അജ്ഞാത കോളുകള്‍ക്ക് പിന്നില്‍ പൊലീസുകാരനായ കാമുകന്‍ വികാസ് പക്ഷ്‌തെയാണെന്നും കണ്ടെത്തി. പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com