മുംബൈ: 12 വയസുകാരനായ മകളുടെ മകനെ താൻ തന്നെ വളർത്തുമെന്ന മുത്തശ്ശിയുടെ വാശി അവസാനിപ്പിച്ച് കോടതി. മുംബൈയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുട്ടിയെ അച്ഛനുമമ്മയ്ക്കും വിട്ടുകൊടുക്കാൻ ബോംബെ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. പുനെ നിവാസികളായ ദമ്പതികളാണു കുട്ടിയെ തിരികെക്കിട്ടാൻ കോടതിയെ സമീപിച്ചത്.
മുത്തശ്ശിയും കൊച്ചുമകനും തമ്മിൽ സവിശേഷ ബന്ധമുണ്ടെങ്കിലും, മക്കളും മാതാപിതാക്കളുമായുള്ള സ്വാഭാവിക ബന്ധത്തിനു പകരമാകില്ലെന്നു കോടതി പറഞ്ഞു. 2019ൽ രോഗബാധിതയായപ്പോഴാണു കുട്ടിക്കൊപ്പം അമ്മ അവരുടെ അമ്മയുടെ വീട്ടിലെത്തിയത്. സുഖപ്പെട്ട ശേഷം മകനൊപ്പം മടങ്ങാനൊരുങ്ങിയെങ്കിലും കോവിഡ് കാരണം തടസപ്പെട്ടു. 2020 മെയ് മാസത്തിൽ അമ്മ മാത്രം മടങ്ങി.
പിന്നീടു കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ എത്തിയപ്പോൾ മുത്തശ്ശി സമ്മതിച്ചില്ല. മകളും ഭർത്താവും തമ്മിലുള്ള വഴക്ക് കുട്ടിയെ ബാധിക്കുമെന്നു വാദിച്ച് അവർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും സമീപിച്ചപ്പോഴാണു ദമ്പതികൾ കോടതിയിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ