മുംബൈ; ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. സുശാന്തിന് ലഹരിമരുന്ന് എത്തിക്കുന്നതിൽ താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തി നിർണായക പങ്കു വഹിച്ചെന്നാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രത്തിൽ പറയുന്നത്. കൂടാതെ ബോളിവുഡ് നടിമാരായ ദീപിക പദുക്കോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്.
റിയ, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മുൻ മാനേജർ, വീട്ടുജോലിക്കാർ, ലഹരി ഇടപാടുകാർ എന്നിവരടക്കം 33 പേർക്കെതിരെയാണ് 11,700 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അനുബന്ധ രേഖകൾ കൂടിച്ചേരുമ്പോൾ 40,000 പേജിൽ അധികമാകും. കുറ്റപത്രത്തിനൊപ്പം ഡിജിറ്റൽ തെളിവുകളും എന്‍ഡിപിഎസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അവകാശപ്പെടുന്നു.
ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളമാണ് കുറ്റപത്രത്തിലുള്ളത്. കേസിൽ 200ലേറെ പേരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂണിലാണ് നടൻ സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തത്. നടൻ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആഗസ്റ്റിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കേസ് ഏറ്റെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ