ചെന്നൈ: നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഒരാൾ കമൽ ഹാസന്റെ കാറിന്റെ ചില്ലുകൾ തകർത്തു. സംഭവത്തിൽ കമൽ ഹാസന് പരിക്കേറ്റിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വാഹനത്തിന്റെ വിൻഡ്‌സ്ക്രീൻ തകരാറിലാണെന്ന് മക്കൾ നീതി മയ്യം പ്രവർത്തകർ പറഞ്ഞു.
കമലഹാസന്റെ ആരാധകനാണെന്ന് പറഞ്ഞാണ് യുവാവ് കാറിനടുത്തേക്ക് എത്തിയത്. എംഎൻഎം കേഡർമാർ ഇയാളെ മാറ്റാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പിടിവലിയിൽ യുവാവിന് പരിക്കേറ്റു. പൊലീസ് എത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമൽ ഹാസനെ കാണാനുള്ള ആഗ്രഹം കാരണമാണ് കാറിനടുത്തെത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽ മത്സരിക്കുന്നത്. 234 സീറ്റുകളിൽ മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കുമെന്ന് കമൽ ഹാസൻ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന സീറ്റുകളിൽ സഖ്യകക്ഷികൾ മത്സരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ