യുവതിയെ സ്‌നേഹിച്ചതിന് 10 വര്‍ഷം ഭ്രഷ്ട്; ഒടുവില്‍ കഴുത്തുമുറിച്ച് കൊന്നു, ഏഴു കഷ്ണങ്ങളാക്കി പുഴയില്‍ തള്ളി, ബന്ധുക്കള്‍ അറസ്റ്റില്‍ 

ഒഡീഷയില്‍ സമുദായ ഭ്രഷ്ടിനെ തുടര്‍ന്ന് വര്‍ഷങ്ങളായി വീട്ടില്‍ നിന്ന് അകന്നു കഴിയുന്ന യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് കഴുത്തുമുറിച്ച് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ഒഡീഷയില്‍ സമുദായ ഭ്രഷ്ടിനെ തുടര്‍ന്ന് വര്‍ഷങ്ങളായി വീട്ടില്‍ നിന്ന് അകന്നു കഴിയുന്ന യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് കഴുത്തുമുറിച്ച് കൊന്നു. തുടര്‍ന്ന് മൃതദേഹം ഏഴു കഷ്ണങ്ങളാക്കി പുഴയില്‍ എറിഞ്ഞു. സംഭവത്തില്‍ ബന്ധുക്കള്‍ അടക്കം ആറുപ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം. ദുര്‍ഗ മാഞ്ചിയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി വീട്ടില്‍ നിന്ന് അകന്നുകഴിയുകയാണ് യുവാവ്. ഇതര ജാതിയില്‍പ്പെട്ട യുവതിയെ സ്‌നേഹിച്ചതിന് കുടുംബാംഗങ്ങള്‍ സമുദായ ഭ്രഷ്ട് കല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസം പുഴത്തീരത്ത് ഇരുന്ന് മദ്യം കഴിച്ചതിന് പിന്നാലെ ബന്ധുക്കളുമായി ദുര്‍ഗ വഴക്കിട്ടു. പ്രകോപിതനായ ബന്ധുവായ അര്‍ജുന്‍ മറ്റു രണ്ടു ബന്ധുക്കളുടെ സഹായത്തോടെയാണ് ദുര്‍ഗയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ആദ്യം ശ്വാസംമുട്ടിച്ച ശേഷം കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം നിരവധി കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയതായി പൊലീസ് പറയുന്നു. പുഴയില്‍ നിന്ന് കണ്ടെടുത്ത ശരീരാവിശിഷ്ടങ്ങളെ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com